മേപ്പാടി കുടിവെള്ളപദ്ധതി സ്ഥലമെടുത്ത് അഴിമതി; കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച് 17-ന്
കല്‍പ്പറ്റ: മേപ്പാടി കുടിവെള്ള പദ്ധതി സ്ഥലമെടുപ്പിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കല്‍പ്പറ്റ പഞ്ചായത്ത്, മേപ്പാടി, മൂപ്പൈനാട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത കുടിവെള്ള പദ്ധതിയുടെ സ്ഥലമെടുപ്പില്‍ വന്‍ക്രമക്കേട് നടത്താന്‍ പദ്ധതിയുടെ നടപ്പിലാക്കല്‍ ഉത്തരവാദിത്വമുള്ള മേപ്പാടി ഗ്രാമപഞ്ചായത്തും, ഭൂമാഫിയകളും ചേര്‍ന്ന് ശ്രമിക്കുകയാണ്. സ്ഥലമെടുക്കാന്‍ തീരുമാനിച്ചിട്ടുള്ള മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ ഉള്‍പ്പെടുന്ന നത്തംകുനി എന്ന പ്രദേശത്തെ ബ്ലോക്ക് നമ്പര്‍ 29 റീസര്‍വേ 591/1, 591/1 പിടി, സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട ഒരു ഏക്കര്‍ ഭൂമിയ്ക്ക് ഇല്ലാത്ത വിലയായ ഒരു കോടി 20 ലക്ഷം രൂപ വില നിശ്ചയിച്ച് വാങ്ങുവാന്‍ തീരുമാനിച്ചതില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. 30,000 മുതല്‍ 40,000 രൂപ വരെ മാത്രം സെന്റിന് വിലയുള്ള ഭൂമിക്കാണ് 1.20 ലക്ഷം രൂപ വരെ നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും, മൂപ്പൈനാട് ഗ്രാമപഞ്ചായത്തും ഇത് അംഗീകരിച്ചിട്ടില്ല. സ്ഥലമെടുപ്പ് പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും മേപ്പാടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി സ്ഥലമെടുപ്പ് നടപടികള്‍ സുതാര്യമായ രീതിയില്‍ സ്ഥലമെടുപ്പിന് അപേക്ഷ ക്ഷണിച്ച്, സ്ഥലമെടുക്കുവാന്‍ തീരുമാനിക്കുന്ന പ്രദേശത്തെ യഥാര്‍ത്ഥ വിലക്ക് സ്ഥലമെടുത്ത് പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിച്ച്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാവണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബി സുരേഷ്ബാബു, രാജു, കെ ജി വര്‍ഗീസ്, കെ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു





Leave a Reply