തെരഞ്ഞെടുപ്പിൽ ഹരിതപെരുമാറ്റ ചട്ടം നിർബന്ധം.
തെരഞ്ഞെടുപ്പ്:
ഹരിത നിയമാവലികള്‍ പാലിക്കും
കൽപ്പറ്റ:
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ല ഹരിത നിയമാവലികള്‍ കര്‍ശനമാക്കി മാതൃകയാവും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയ കുമാറിന്റെ അദ്ധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചു നടന്ന യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ പോളിങ് ബൂത്തുകളിലടക്കം പ്ലാസ്റ്റിക്ക് വെള്ളക്കുപ്പി, ബോള്‍പെന്‍ തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കും കുടിവെള്ള കിയോസ്‌ക്കുകള്‍, തുണിബാനര്‍, പേപ്പര്‍ ബാനര്‍, പേപ്പര്‍ പേന, പെന്‍സില്‍, പേപ്പര്‍ ഐഡി കാര്‍ഡുകള്‍ തുടങ്ങിയ പ്രകൃതി സൗഹൃദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. ഭക്ഷണത്തിന് വാഴയിലയും കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിക്കാം. പ്രളയാനന്തരം ജില്ലയില്‍ നിന്നും ടണ്‍ കണക്കിന് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത ചട്ടം കര്‍ശനമാക്കി ലോക്‌സഭ തെരഞ്ഞെടുപ്പും പ്രകൃത സൗഹൃദമാക്കാന്‍ തീരുമാനം. പൊതുജന പങ്കാളിത്തത്തോടെ ഹരിത തെരഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യം. സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചാരണം ശക്തമാക്കും. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.
രാത്രി 10 മുതല്‍ രാവിലെ ആറുവരെ ലൗഡ് സ്പീക്കര്‍ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പകല്‍ സമയം ഇലക്ഷന്‍ കമ്മീഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കാം. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വിവിധ സ്‌കോഡുഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. റഫീഖ്, വിജയന്‍ ചെറുകര, എം.എ ജോസഫ്, എന്‍.കെ റഷീദ് എന്നിവരും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. റംല, സീനിയര്‍ സുപ്രണ്ട് ഇ. സുരേഷ് ബാബു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം.പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply