ചെതലയം മിച്ചഭൂമി: പട്ടികജാതി-വര്‍ഗ ആക്ഷന്‍ കമ്മിറ്റി കേസില്‍ കക്ഷിചേര്‍ന്നു
-ബത്തേരി താലൂക്കിലെ ചെതലയത്തു വനം-വന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമിയില്‍ നാല് ഏക്കര്‍ പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസില്‍ ഇരുളം മിച്ചഭൂമി പട്ടികജാതി-വര്‍ഗ ആക്ഷന്‍ കമ്മിറ്റിയിലെ 20 പേര്‍ കക്ഷി ചേര്‍ന്നു. ഭൂമി പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കുന്നതു സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിലാണ് കക്ഷിചേര്‍ന്നതെന്നു ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കേശവന്‍, മറ്റു ഭാരവാഹികളായ എം.കെ. നാരായണന്‍, എ.ഒ. ഗോപാലന്‍, എ.കെ. ബൈജു, സി.ആര്‍. മണ്ടി എന്നിവര്‍ പറഞ്ഞു.
ചെതലയം ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ കണ്ണിയന്‍ അഹമ്മദുകുട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി മിച്ചഭൂമി വിതരണം താത്കാലികമായി തടഞ്ഞത്. പട്ടികജാതി കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനു വേറെ ഭൂമി കണ്ടെത്തണമെന്നും ചെതലയം ടൗണിനടുത്തു പുല്‍പള്ളി റോഡിനോടു ചേര്‍ന്നുള്ള മിച്ചഭൂമി പൊതു ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നതിനു ഉത്തരവാകണമെന്നുമാണ് അഹമ്മദുകുട്ടിയുടെ ഹരജിയിലെ ആവശ്യം. ബത്തേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമാണ് ഇദ്ദേഹം.
ചെതലയത്തെ ഫോറസ്റ്റുപാളയം മിച്ചഭൂമിയില്‍ ഉള്‍പ്പെടുന്നതാണ് 19 പട്ടികജാതി കുടുംബങ്ങള്‍ക്കു 20 സെന്റ് വീതം പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം. കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 13ല്‍ റീസര്‍വേ 60ല്‍പ്പെട്ടതാണ് ചെതലയം ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍ മിച്ചഭൂമി. ഇതില്‍ 4.4070 ഹെക്ടര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച സെന്റര്‍ തുടങ്ങുന്നതിനു 2010 മാര്‍ച്ച് മൂന്നിനു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു പാട്ടത്തിനു നല്‍കിയിരുന്നു. അക്കൊല്ലം സെപ്റ്റംബര്‍ 13നു 0.8323 ഏക്കര്‍ പൊതുജനാരോഗ്യകേന്ദ്രത്തിനും കൈമാറി. ലൈഫ് മിഷനുവേണ്ടി 0.2014 ഹെക്ടര്‍ 2017 ജൂലൈ 17നു വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫീസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്.
ഇരുളം വില്ലേജില്‍ പതിച്ചുനല്‍കിയ മിച്ചഭൂമിയില്‍ നാലു പതിറ്റാണ്ടുകഴിഞ്ഞിട്ടും പ്രവേശിക്കാന്‍ കഴിയാതെവന്ന പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ചെതലയത്ത് 20 സെന്റു വിതം അനുവദിച്ചത്. ഭൂമി വിതരണത്തിനായി റവന്യൂ വകുപ്പ് അളന്നുതിരിച്ചതിനു പിന്നാലെയാണ് ചെതലയം ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
ഫോറസ്റ്റുപാളയം ഭൂമിയുടെ ഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കാന്‍ റവന്യൂ വകുപ്പ് നടത്തിയ നീക്കങ്ങള്‍ക്കെതിരെ വനം-വന്യജീവി വകുപ്പ് രംഗത്തുവന്നിരുന്നു. സ്ഥലം കാടിന്‍െ ഭാഗമാണെന്ന വാദമാണ് ഉന്നയിച്ചത്. എന്നാല്‍ ഇതു തെളിയിക്കുന്നതിനു ഉതകുന്ന രേഖ വനംവകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു ഭൂമി പാട്ടത്തിനു നല്‍കിയതിനെയും പൊതുജനാരോഗ്യകേന്ദ്രത്തിനും മറ്റും സ്ഥലം കൈമാറിയതിനെയും വകുപ്പ് എതിര്‍ത്തിരുന്നതുമില്ല. ഈ സാഹചര്യത്തില്‍ വനം-വന്യജീവി വകുപ്പിന്റെ വാദം തള്ളിയാണ് റവന്യൂ വകുപ്പ് ഭൂമിയില്‍ നാല് ഏക്കറോളം പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കുന്നതിനു നടപടികളുമായി മുന്നോട്ടുപോയത്.
പഴയ പൂതാടി വില്ലേജിലെ കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, മാതമംഗലം പ്രദേശങ്ങളിലായി 1970ല്‍ കക്കോടന്‍ മൂസ ഹാജിയില്‍നിന്നു സര്‍ക്കാര്‍ പിടിച്ചെടുത്ത 120 ഏക്കറാണ് ഇരുളം മിച്ചഭൂമി. ഇവിടെ പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട 62 കുടുംബങ്ങള്‍ക്കു ഒരു ഏക്കറും പൊതു വിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്കു അര ഏക്കറും വീതം ഭൂമി അനുവദിച്ചു 1976 മാര്‍ച്ച് 21നാണ് സര്‍ക്കാര്‍ ഉത്തരവായത്.
വൈകാതെ കൈവശരേഖ വിതരണം നടത്തിയെങ്കിലും പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമിയില്‍ പ്രവേശിക്കാനായില്ല. ഭൂമിയില്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ നേരത്തേ താമസമാക്കിയതാണ് തടസമായത്. ഇതേത്തുടര്‍ന്നു പട്ടികജാതി-വര്‍ഗ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയില്‍ നിലവിലുള്ള കൈവശക്കാരെ ഒഴിപ്പിച്ച് ഭൂമി അര്‍ഹരായ പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു നല്‍കണമെന്നു 1990ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായി. ഇതിനെതിരെ 42 കൈവശ കുടുംബങ്ങള്‍ നല്‍കിയ അപ്പീല്‍ 2006ല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എങ്കിലും ഹൈക്കോടതി ഉത്തരവ് നടപ്പിലായില്ല. ഇരുളം വില്ലേജില്‍ പട്ടികവിഭാഗം കുടുംബങ്ങള്‍ക്കു അനുവദിച്ച മിച്ചഭൂമിയില്‍ താമസിക്കുന്ന പൊതുവിഭാഗത്തില്‍പ്പെട്ടവരും വേറെ ഭൂമിയില്ലാത്ത പാവങ്ങളാണ്.
ഇരുളം വില്ലേജില്‍ ഭൂമി അനുവദിച്ചതില്‍ ആദിവാസി കുടുംബങ്ങളെ പട്ടികവര്‍ഗ വികസന വകുപ്പ് പുനരധിവസിപ്പിച്ചു. എന്നാല്‍ പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം നടന്നില്ല, 2012ല്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇരുളം വില്ലേജില്‍ അനുവദിച്ചതിനു പകരം ഭൂമി ലഭിച്ചാല്‍ മതിയെന്നു പട്ടികജാതി-വര്‍ഗ ആക്ഷന്‍ കമ്മിറ്റി അറിയിച്ചത്. ഇതേത്തുടര്‍ന്നു ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ചെതലയം ഫോറസ്റ്റുപാളയം മിച്ചഭൂമിയാണെന്നും ഇതിന്റെ ഭാഗം വിതരണത്തിനു യോജിച്ചതാണെന്നും കണ്ടെത്തിയത്.
Leave a Reply