കടബാധ്യത: വയനാട്ടിൽ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
മാനന്തവാടി:
കടബാധ്യതയെ തുടർന്ന് വയനാട് ജില്ലയിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാര്‍(55) ആണ് ആത്മഹത്യ ചെയ്തത് . രാവിലെ 8 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരി സഹകരണ ബാങ്കിൽ നാല് ലക്ഷം രൂപയുടെയും സ്വകാര്യ പണമിടപാടുകാർക്കായി നാല് ലക്ഷം രൂപയുടെയും കടബാധ്യതയുണ്ടെന്നാണ് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. മുമ്പ് കാട്ടിക്കുളം തെറ്റ് റോഡിൽ വനത്തിനുള്ളിലായിരുന്നു കൃഷ്ണ കുമാറിന്റെ കുടുംബം താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് പത്ത് വർഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് മാറി താമസിച്ചത്. ഇവിടെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിർമ്മിച്ചിരുന്നു. ഇതിനെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാർ വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹോദരൻ സുന്ദരൻ പറഞ്ഞു. ഭാര്യ: രത്നമ്മ .മക്കൾ: സത്യനാഥൻ, സുരേന്ദ്രൻ, പൽപ്പു മഞ്ജു .മരുമക്കൾ: കണ്ണയ്യൻ, സോമണ്ണൻ, പവിത്ര , ആശ.
Leave a Reply