എട്ട് ദിവസം ആകാംഷ മുതൽ ആശങ്ക വരെ : ഒമ്പതാം നാൾ ആവേശം വാനോളം
സി.വി.ഷിബു.
കൽപ്പറ്റ: അപ്രതീക്ഷിതമായാണ് കഴിഞ്ഞ ശനിയാഴ്ച ഉമ്മൻ ചാണ്ടിയുടെ ആ പ്രഖ്യാപനമുണ്ടായത്." രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. സിദ്ദീഖുമായി സംസാരിച്ചു. എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. " ആദ്യമായി ആ വാർത്ത കേട്ടവർ ആരും വിശ്വസിച്ചില്ല. മാധ്യമങ്ങൾ വാർത്ത നൽകാൻ തന്നെ ഒന്ന് മടിച്ചു. സ്ഥാനാർത്ഥി പര്യടനത്തിലായിരുന്ന ടി. സിദ്ദിഖ് ഒരു മണിക്കൂറിനകം വാർത്താ സമ്മേളനം നടത്തി ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം ശരി വെച്ചു. രാഹുലിന്റെ വിശ്വസ്ത പടയാളിയായി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുകയാണന്ന് അറിയിച്ചു. ഉച്ചകഴിഞ്ഞതോടെ മലയാളികൾക്കെല്ലാം എന്തെന്നില്ലാത്ത ആവേശവും ആകാംഷയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ.പി. സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രർ തുടങ്ങി കോൺഗ്രസ് നേതാക്കളെല്ലാം പ്രതീക്ഷയോടെ സംസാരിച്ചപ്പോഴും മൗനമായിരുന്നു രാഹുലിന്റെ മറുപടി. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർ ജേവാലയും രാഹുലിന്റ രണ്ടാം സീറ്റായി വയനാട് പാർലമെന്റ് മണ്ഡലം പരിഗണിക്കുമെന്ന സൂചന നൽകി. എന്നാൽ പിറ്റേ ദിവസം മുതൽ ആശങ്കയായിരുന്നു എല്ലാവർക്കും. എല്ലാ പ്രതീക്ഷകൾക്കും മങ്ങലേറ്റതോടെ എതിർ ചേരി കളിൽ നിന്ന് മാത്രമല്ല, സ്വന്തം പാളയത്തിൽ നിന്ന് പോലും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്ക് പഴി കേൾക്കേണ്ടി വന്നു. എട്ട് ദിവസത്തെ മൂകതക്ക് ശേഷമാണ് ഒമ്പതാം നാൾ ആ നല്ല വാർത്തയെത്തിയത്. രണ്ടാം സീറ്റിലും വിജയിച്ചാൽ രാജി വെക്കുമെന്ന പ്രചരണം ഉണ്ടങ്കിലും വയനാടിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ ആ രാജി പോലും ഗുണം ചെയ്യുമെന്നും ഭാവി പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യാനാണ് വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ഭാഗ്യം ലഭിക്കുകയാണന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം.
Leave a Reply