June 22, 2026

ദേശീയപാതാനിരോധന സമരങ്ങളുടെ ദിശ നഷ്ടപ്പെടരുതെന്ന് നീലഗിരി- വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയപാതാനിരോധന സമരങ്ങളുടെ ദിശ നഷ്ടപ്പെടരുതെന്ന് നീലഗിരി- വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി.  സുപ്രീംകോടതി വിധി മനസ്സിലാക്കി യുള്ള പ്രശ്നപരിഹാരങ്ങള്‍ക്ക് സര്‍വ്വകക്ഷിസമിതി ശ്രമിക്കണം.  
യാത്രാനിരോധനപ്രശ്നം പരിഹരിക്കാന്‍ 10.2.19 ല്‍ നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തിന്‍റെ മിനുട്സ് പ്രകാരം ബദല്‍പാത അംഗീകരിച്ച് രാത്രിയാത്രാനിരോധനം തുടരണം എന്ന നിരീക്ഷണമാണ് സുപ്രീംകോടതി ഉത്തരവില്‍ ഉള്ളത്.  കേരളസംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണം.  10.2.19 ന് നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ മീറ്റിംഗില്‍ കുട്ട-ഗോണിക്കുപ്പ ബദല്‍പാതയാണ് പ്രധാനമായും ചര്‍ച്ചക്കു വന്നത്.  എന്നാല്‍ കേരളാ സര്‍ക്കാര്‍ പ്രതിനിധികള്‍ ഗോണിക്കുപ്പ ബദല്‍പാത 25 കി.മി വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയാണെന്ന് ചൂണ്ടിക്കാണിച്ച് അതിനെ എതിര്‍ത്തില്ല.  
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ 12.3.18 ല്‍ നടന്ന മീറ്റിംഗിലും കേരളാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗോണിക്കുപ്പ ബദല്‍പാതക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.  അന്ന് കേരളാ സര്‍ക്കാര്‍ പ്രതിനിധികള്‍ ഗോണിക്കുപ്പ ബദല്‍പാത നാലുവരിയാക്കണമെന്നും ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിന് പകരമായി തലശ്ശേരി-മൈസൂര്‍ റയില്‍പാത അനുവദിക്കണമെന്നും നിരോധനം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണിവരെയാക്കി ദീര്‍ഘിപ്പിക്കണമെന്നും മേല്‍പ്പാലങ്ങളും അടിപ്പാതയും പ്രായോഗികമല്ലെന്നുമാണ് നിലപാടെടുത്തത്.  ഈ നിലപാടിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി സമരം ചെയ്തപ്പോഴാണ് നിലപാട് തിരുത്തി കത്തു കൊടുക്കാമെന്ന് സമ്മതിച്ചത്.  പക്ഷേ തിരുത്തിയ കത്തില്‍ കുട്ട-ഗോണിക്കുപ്പ പാത ബദല്‍പാതയായി അംഗീകരിക്കില്ല എന്ന് ഗതാഗത സെക്രട്ടറി പറഞ്ഞില്ല.  പകരം തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ കുടകിലെ ടണലിന് കര്‍ണ്ണാടക അംഗീകാരം നല്‍കാത്ത കാര്യമാണ് പരാമര്‍ശിച്ചത്.  വനംവകുപ്പുമേധാവിയാകട്ടെ നിലവിലെ നിരോധനം നീക്കാതെ കോണ്‍വോയിയായി ബസ്സുകള്‍ കടത്തിവിടണം എന്ന വിവാദപരാമര്‍ശമാണ് നടത്തിയത്.  കുട്ട-ഗോണിക്കുപ്പ ബദല്‍പാതക്കുവേണ്ടിയുള്ള ലോബിക്ക് ശക്തമായ പിന്തുണയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ വീണ്ടും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്.  
ഗോണിക്കുപ്പ ബദല്‍പാതക്ക് അനുകൂലമായ കേരളാ സര്‍ക്കാറിന്‍റെ ഉദ്യോഗസ്ഥ നിലപാട് മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.  സുപ്രീംകോടതിയില്‍ ഇതു വരെ കുട്ട-ഗോണിക്കുപ്പ ബദല്‍പാത പ്രായോഗികമല്ല എന്ന നിലപാട് കേരളം പറഞ്ഞിട്ടില്ല.  കേസ്സ് നടത്തിപ്പില്‍ ബോധപൂര്‍വ്വമായ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.  ഗോണിക്കുപ്പ ബദല്‍പാതക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോബിയുടെ ഇടപെടലുകള്‍ക്കെതിരെ വയനാട്ടിലെ രാഷ്ട്രീയസമൂഹം കരുതലോടെ പ്രവര്‍ത്തിക്കണം.  
കടുവാസങ്കേതങ്ങളുടെ കോര്‍ ഏരിയയില്‍ ഒരു കടന്നുകയറ്റവുമില്ലാതെ സംരക്ഷിക്കണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചു പൂട്ടാന്‍ സുപ്രീം കോടതി ഉദ്ദേശിക്കുന്നത്.  കര്‍ണ്ണാടക തമിഴ്നാട് സര്‍ക്കാരുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും രാത്രിയാത്രാ നിരോധനത്തെ അനുകൂലിക്കുന്നതിനാല്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ വനം പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് ദേശീയപാത പൂര്‍ണ്ണമായി അടക്കുക എന്ന നിര്‍ദ്ദേശത്തിന് എതിര്‍പ്പ് രേഖപ്പെടുത്തിയാലും രാത്രി യാത്രാ നിരോധനം തുടരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ഈ സാഹചര്യത്തില്‍, ദേശീയപാത 766 ല്‍ 24 മണിക്കൂറും തടസ്സമില്ലാതെ ഗതാഗതം നടത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാനിംഗ് & റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്ക്) റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പ്രസക്തിയേറുന്നുണ്ട്.  സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍നിന്ന് തുടങ്ങി ഗുണ്ടല്‍പ്പേട്ട ക്കടുത്ത് ബേഗൂരില്‍ എത്തുന്ന ബൈപാസ് റോഡ് നിര്‍മ്മിക്കണ മെന്നായിരുന്നു കേരളാ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം പഠനം നടത്തിയ നാറ്റ്പാക്ക് നിര്‍ദ്ദേശം.  ഈ റോഡിന് വെറും 38 കി.മി മാത്രമേ ദൂരമുള്ളൂ.  മൂലങ്കാവിനും ബേഗൂരിനുമിടയിലെ 58 കി.മി ദൂരം 38 കി.മി യാക്കി ചുരുക്കാനും കോഴിക്കോട്-മൈസൂര്‍ ദൂരത്തില്‍ 20 കി.മിയും ഗുണ്ടല്‍പ്പേട്ടയിലേക്ക് 2 കി.മിയും ദൂരം കുറക്കാനും സാധിക്കുന്ന ബൈപാസ്സാണിത്.  കടുവാസങ്കേതത്തില്‍ 6 കി.മി യും വന്യജീവി സങ്കേതത്തില്‍ 3 കി.മി യും മാത്രമേ ഈ പാത കടന്നുപോകുന്നുള്ളൂ. ദേശീയപാത ബൈപാസ്സുകള്‍ക്ക് കേന്ദ്രഫണ്ടും ലഭിക്കും.   നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്കുവേണ്ടി തയ്യാറാക്കിയ അതേ അലൈന്‍മെന്‍റ് വഴിയാണ് ഈ റോഡും. റയിലും റോഡും ഒരേ മേല്‍പ്പാലം വഴിയാക്കണമെന്നാണ് നാറ്റ്പാക്ക് വിദഗ്ദസമിതി ശുപാര്‍ശ ചെയ്തത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *