April 26, 2024

ഗൾഫിൽ നിന്ന് എത്തിയ രണ്ട് പേർക്ക് വയനാട്ടിൽ കോവിഡ് : 190 പേർ നിരീക്ഷണത്തിൽ.

0
ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
· 5 പേര്‍ രോഗമുക്തി നേടി
 
       ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂതാടി സ്വദേശിയായ 28 കാരനും മേപ്പാടി സ്വദേശിയായ 62 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്നെത്തി കല്‍പ്പറ്റയിലെ കേവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. പൂതാടി സ്വദേശി ദോഹയില്‍ നിന്ന് കഴിഞ്ഞ പതിനെട്ടാം തിയ്യതിയും  മേപ്പാടി സ്വദേശി അബൂദാബിയില്‍ നിന്ന്  17 നുമാണ്  കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് ഇരുവരും ചികില്‍സയില്‍ കഴിയുന്നത്.
      ജില്ലയില്‍ വെളളിയാഴ്ച്ച 5 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തിയ നെന്‍മേനി സ്വദേശിയായ 25 കാരനും ദുബായില്‍ നിന്നെത്തിയ  നെന്‍മേനി സ്വദേശിയായ 25 കാരിയായ ഗര്‍ഭിണിയും മാനന്തവാടിയിലെ ട്രക്ക് ഡ്രൈവറുടെ 49 കാരിയായ ഭാര്യയും 5 വയസ്സും 11 മാസം പ്രായമുളള പേരകുട്ടികളുമാണ് രോഗമുക്തി നേടിയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച 7 പേര്‍ ഉള്‍പ്പെടെ 14 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. 

      വ്യാഴാാഴ്ച്ച  190 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. നിലവില്‍ 3833 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 570 ആളുകള്‍ ഉള്‍പ്പെടെ 1770 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 203 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 
  ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1739 ആളുകളുടെ സാമ്പിളു കളില്‍ 1548 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1521 എണ്ണം നെഗറ്റീവാണ്. 186 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1774 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1543 ഉം നെഗറ്റീവാണ്.
      ജില്ലയിലെ അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 2320 വാഹനങ്ങളിലായി എത്തിയ 4361 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 400 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 62 രോഗികള്‍ക്ക്  ആവശ്യമായ പരിചരണം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *