എല്ലാവരുടെയും ആരോഗ്യത്തിനായി രാജേന്ദ്രപ്രസാദ് നടന്നും ഓടിയും കോഴിക്കോടെത്തി . ഉടൻ കാശ്മീരിലേക്കും !!!
കൽപ്പറ്റ: ഹൃദയാരോഗ്യം എല്ലാവർക്കും എന്ന സന്ദേശവുമായി ബത്തേരിയിൽ നിന്നും കോഴിക്കോട് കടപ്പുറത്തേക്ക് ഓടി രാജേന്ദ്രപ്രസാദ്. ബത്തേരി വിനായക ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് രാജേന്ദ്രപ്രസാദ് എന്ന മുപ്പത്തഞ്ചുകാരൻ. ആദ്യ ഓട്ടം കോഴിക്കോട്ടേക്കാണെങ്കിൽ അടുത്തത് കശ്മീരിലേക്കാണ്. പ്രായമാകാത്തവരിലും ഹൃദയം നിലച്ചു പോകുന്നതു പതിവു കാഴ്ചയാകുമ്പോൾ പുതിയ കാലത്തെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ലഹരിയുടെ ഉപയോഗവും ഉപേക്ഷിക്കണമെന്ന സന്ദേശവുമായാണ് രാജേന്ദ്രപ്രസാദിന്റെ ദീർഘദൂര ഓട്ടവും നടത്തവും.ഇന്നലെ പുലർച്ചെ 7.20ന് ബത്തേരിയിൽ നിന്ന് ആരംഭിച്ച റൺ ആൻ വോക് 100 കിലോമീറ്റർ പിന്നിട്ടു രാത്രിയിൽ കോഴിക്കോട് ബീച്ചിൽ സമാപിച്ചു.
സെപ്റ്റംബർ ആദ്യവാരം കശ്മീരിലേക്കുള്ള പ്രയാണം ആരംഭിക്കും. ആദ്യം കന്യാകുമാരിയിലേക്കും അവിടെ നിന്നു കശ്മീരിലേക്കും ഓടിയും നടന്നും എത്താനാണ് തീരുമാനം. മകൾ ഗൗരി ലക്ഷ്മി രാജിന് മെനഞ്ചൈറ്റിസും മകൻ ഹരിധ്രുവ് രാജിനും തനിക്കും വൈറൽ ഇൻഫെക്‌ഷനും ബാധിച്ച് കിടപ്പിലാവുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ഭാര്യ ശരണ്യയാണു മൂന്നാളെയും പരിചരിച്ചത്. അന്ന് തീരുമാനിച്ചതാണ് ആരോഗ്യ സംരക്ഷണം മുഖ്യ സന്ദേശമാക്കി ഇന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിക്കണമെന്നത്. രാജേന്ദ്രപ്രസാദ് പറഞ്ഞു.






Leave a Reply