സൂര്യകാന്തി വസന്തം: പുൽപ്പള്ളി പഴശ്ശി മ്യൂസിയത്തിൽ സഞ്ചാരികളുടെ തിരക്ക്
പുൽപ്പള്ളി :പുൽപ്പള്ളി പുഷ്‌പഭംഗി നുകർന്ന് പൈതൃക പെരുമ തൊട്ടറിയാൻ പഴശ്ശി ലാൻഡ്സ്കേപ്പ് മ്യൂസിയത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണം ഏറുന്നു. പഴശ്ശിയുടെ പടയോട്ടചരിത്രം തേടി എത്തുന്നവർക്ക് പുഷ്‌പഭംഗിയും ആസ്വദിക്കാം. ചുരുങ്ങിയ കാലത്തിനുള്ളിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വളർന്ന മ്യൂസിയത്തിൽ വിപുലമായ പൂന്തോട്ടമാണ് സജ്ജമാക്കിയത്. സൂര്യകാന്തിയാണ് പൂന്തോപ്പിലെ താരം. സൂര്യകാന്തി പാടത്ത് ചിത്രം പകർത്താനാനുള്ള സൗകര്യവും സഞ്ചാരികളെ ആകർഷിക്കുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ മറ്റുപൂക്കളും യാത്രികരെ മാടിവിളിക്കുന്നു. മ്യൂസിയത്തിന് അരികിൽനിന്നാൽ അകലെ വനത്തിൽ കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ മേയുന്നതും കാണാം. അവധി ദിനങ്ങളിൽ സഞ്ചാരികൾ നിറയും. മുതിർന്നവർക്കൊപ്പം കുട്ടികൾക്കുള്ള വിനോദോപാധികളും മ്യൂസിയത്തിലുണ്ട്. കുട്ടികളുടെ പാർക്കും പൂക്കളുടെ പശ്ചാത്തലത്തിലെ ഊഞ്ഞാലുകളുമെല്ലാം കളിചിരിയുടെ കേന്ദ്രങ്ങളാണ്. വിദേശികളും തദ്ദേശീയരും ഉൾപ്പെടെയുള്ള സഞ്ചാരികളെ മ്യൂസിയത്തിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾഏറ്റെടുക്കുമെന്ന് മ്യൂസിയം മാനേജർ കെ വി രാജു പറഞ്ഞു. കഴിഞ്ഞവർഷവും മ്യൂസിയത്തിനരികിൽ സൂര്യകാന്തിപ്പാടം ഒരുക്കി. നിരവധി പേരാണ് അന്നും പുഷ്‌പഭംഗി ആസ്വദിക്കാനും ഫോട്ടോ ഷൂട്ടിനുമായി എത്തിയത്. മ്യൂസിയം കണ്ടും ചരിത്രം മനസ്സിലാക്കിയുമാണ് ഇവരുടെ മടക്കം. ഈ അനുഭവത്തിൽനിന്നാണ് ഇത്തവണയും സൂര്യകാന്തി വസന്തമൊരുക്കിയത്.





Leave a Reply