പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്ര അനുമതി തേടി ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗിന് നേരിട്ട് നിവേദനം നല്‍കി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഈ ബദല്‍ പാതയുടെ പ്രാധാന്യം എം.എല്‍.എ മന്ത്രിയെ ധരിപ്പിച്ചു.
നിലവില്‍ സംസ്ഥാന ഹൈവേ 54 ല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ പാതയുടെ ഏകദേശം 7 കിലോമീറ്ററോളം വനത്തിലൂടെ കടന്നുപോകുന്നതിനാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അനിവാര്യമാണ്. ഡി.പി.ആര്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കുന്ന ഉടന്‍തന്നെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ മന്ത്രിയോട് അഭ്യർത്ഥിച്ചു.
എം.എല്‍.എയുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി കീർത്തിവർദ്ധൻ സിംഗ് ഉറപ്പ് നൽകിയതായി ടി. സിദ്ധിഖ് അറിയിച്ചു. ഈ ബദൽ പാത യാഥാർത്ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.





Leave a Reply