അനാവശ്യ നിയന്ത്രണങ്ങൾ ടൂറിസം തകർക്കുന്നു: വയനാട് ടൂറിസം അസോസിയേഷൻ
കൽപ്പറ്റ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ “അനാവശ്യ നിയന്ത്രണങ്ങൾ” വയനാട്ടിലെ ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്ന് വയനാട് ടൂറിസം അസോസിയേഷൻ (WTA) കുറ്റപ്പെടുത്തി. അടച്ചിട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉടൻ തുറക്കണമെന്നും, പൊതുജനങ്ങളിലും സഞ്ചാരികളിലും ഭീതി പരത്തുന്ന നടപടികളിൽ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്നും അസോസിയേഷൻ ശക്തമായി ആവശ്യപ്പെട്ടു.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപേ മഴ മുന്നറിയിപ്പ് നൽകി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിലാണ് WTA പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ അകാല നടപടി വിനോദസഞ്ചാരികൾക്കിടയിലും പ്രാദേശിക ജനങ്ങൾക്കിടയിലും “അനാവശ്യ ഭീതി” സൃഷ്ടിച്ചുവെന്നും, ഇത് ടൂറിസം മേഖലയെ കാര്യമായി ബാധിച്ചുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ജില്ലാ ഭരണകൂടം ടൂറിസം മേഖലയിലെ സംഘടനകളുമായി അടിയന്തരമായി ചർച്ച നടത്തണമെന്ന് WTA ആവശ്യപ്പെട്ടു. ഇത്തരം തിടുക്കപ്പെട്ട തീരുമാനങ്ങൾ ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും അവർ ഉന്നയിച്ചു. കൂടാതെ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ചിലയിടങ്ങളിൽ ഏർപ്പെടുത്തിയ സന്ദർശകരുടെ എണ്ണത്തിലുള്ള നിയന്ത്രണവും എടുത്തുമാറ്റി പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അനീഷ് ബി നായർ, ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി, ജില്ലാ ചെയർമാൻ സൈദലവി കെ പി, ജില്ലാ കൺവീനർ അൻവർ മേപ്പാടി, ജില്ലാ ട്രഷറർ അബ്ദു റഹ്മാൻ, എന്നിവരുൾപ്പെടെയുള്ള അസോസിയേഷൻ ഭാരവാഹികളും മറ്റ് പ്രമുഖ അംഗങ്ങളായ മനോജ് മേപ്പാടി, വർഗീസ് എ ഓ, പട്ടു വിയ്യനാടൻ, ജോസ് മേപ്പാടി, പ്രബിത ചുണ്ടേൽ, സുമ പള്ളിപ്രം, സജി മാളിയേക്കൽ, യാസീൻ കാട്ടിക്കുളം, ശശി മാഷ്, മാത്യു കാട്ടിക്കുളം, അനസ് തെന്നൽ, സജി മാനന്തവാടി, ബാബു ബത്തേരി, മുനീർ കാക്കവായാൽ, സന്ധ്യ ത്രീ റൂട്ട്, സനീഷ് മീനങ്ങാടി എന്നിവരും പങ്കെടുത്തു.





Leave a Reply