April 16, 2026

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കാന്‍ സ്ത്രീ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നാളെ

0
site-psd421
By ന്യൂസ് വയനാട് ബ്യൂറോ

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ത്രീ (സ്‌ട്രെങ്തനിങ് ഹെര്‍ ടു എംപവര്‍ എവരിവണ്‍) കാമ്പയിനുമായി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രിയങ്ക ഗാന്ധി എം.പി നിര്‍വഹിക്കും. ആരോഗ്യമുള്ള സ്ത്രീകള്‍ ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശത്തോടെ സെപ്റ്റംബര്‍ 16 ന് ആരംഭിച്ച കാമ്പ്യയിന്‍ 2026 മാര്‍ച്ച് എട്ട് വരെ നീണ്ടുനില്‍ക്കും. ആഴ്ചയിലൊരിക്കല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്ലിനിക്കുകള്‍, ആഴ്ചയില്‍ മൂന്ന് ദിവസം അയല്‍ക്കൂട്ട തലത്തില്‍ പരിശോധനകള്‍, വിദഗ്ധ പരിശോധനാ ക്യാമ്പുകള്‍, ബോധവത്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സേവനങ്ങളും പരിശോധനകളും ഉറപ്പാക്കുന്നതിന് പുറമെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും സുസ്ഥിരതയും സംബന്ധിച്ച ബോധവത്കരണവും സ്ത്രീ പദ്ധതിയുടെ ലക്ഷ്യമാണ്. എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ആരോഗ്യ കേന്ദ്രങ്ങളിലെ സ്ത്രീ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. സ്ത്രീകളുടെ വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം, വായിലെ ക്യാന്‍സര്‍, ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉള്‍പ്പെടെ 10 തരം പരിശോധനകള്‍, ഗര്‍ഭിണികള്‍ക്കുള്ള ഫോളിക് ആസിഡ്, അയണ്‍, കാത്സ്യം ഗുളികകള്‍ ഉള്‍പ്പെടെ 36 തരം മരുന്നുകള്‍, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍, ഗര്‍ഭകാല പരിചരണം, മുലയൂട്ടല്‍, അസാധാരണ രക്തസ്രാവം, ആര്‍ത്തവ വിരാമം തുടങ്ങിയവയ്ക്ക് ആവശ്യമായ പരിചരണം തുടങ്ങിയവ പദ്ധതിയിലൂടെ ലഭിക്കും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും അയല്‍ക്കൂട്ടങ്ങളില്‍ സ്‌ക്രീനിങ് നടക്കുക. വനിതാദിനമായ 2026 മാര്‍ച്ച് എട്ടിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ജനകീയ ആരോഗ്യ കേന്ദ്രം ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ സ്ത്രീകള്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്തായിരിക്കും ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.

പൊതുവായ ശാരീരിക പരിശോധനയ്ക്ക് പുറമെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടി.ബി സ്‌ക്രിനിങ്, ഉയരം, ഭാരം, ബിഎംഐ, രക്തസമ്മര്‍ദ്ദ പരിശോധനകള്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ജി.ആര്‍.ബി.എസ് പരിശോധന, ഹീമോഗ്ലോബിന്‍ പരിശോധന, ഓറല്‍ ക്യാന്‍സര്‍ സ്തനാര്‍ബുദ സ്‌ക്രീനിങ്, സ്ത്രീകളുടെ മറ്റ് ശാരീരിക-മാനസിക- ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ അടിസ്ഥാനമാക്കി ബോധവത്കരണം എന്നിവയും നടക്കും. തുടര്‍പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനായി ആഴ്ചയിലൊരിക്കല്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ഫിസിയാട്രി തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. കൂടാതെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ബോധവത്കരണവും പദ്ധിതിയുടെ ഭാഗമായി ഉറപ്പാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *