വയനാട്ടിലെ പിഎം ജന്മൻ കേന്ദ്രം മാറ്റി സ്ഥാപിക്കുന്നു; പുതിയ കേന്ദ്രം തവിഞ്ഞാലിൽ
കല്‍പ്പറ്റ: കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാന്‍(പിഎം ജന്‍മന്‍)പദ്ധതിയില്‍ മുട്ടില്‍ പഞ്ചായത്തിലെ കോല്‍പ്പാറയില്‍ അനുവദിച്ച മള്‍ട്ടി പര്‍പസ് സെന്റര്‍(എംപിസി) തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോല്‍പ്പാറയില്‍ എംപിസി നിര്‍മാണം സാധ്യമല്ലെന്ന് പട്ടികവര്‍ഗ വികസന ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സെന്റര്‍ ഗോദാവരിയിലേക്ക് മാറ്റുന്നത്. കോല്‍പ്പാറയിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതു നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതും പ്രവൃത്തി നിര്‍വഹണവും ദുഷ്‌കരമാണെന്നായിരുന്നു ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഗോദാവരി ഉന്നതിയില്‍ വികസന ആവശ്യങ്ങള്‍ക്ക് നീക്കിവച്ച 10 സെന്റ് ഭൂമിയാണ് എംപിസി നിര്‍മാണത്തിനു ഉപയോഗപ്പെടുത്തുക. ഈ ഭൂമി എംപിസിക്കു യോജിച്ചതാണെന്നു മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പട്ടികവര്‍ഗ വികസന ഡയറക്ടറെ അറിയിച്ചിരുന്നു.
പിഎം ജന്‍മന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് 15 മള്‍ട്ട് പര്‍പസ് സെന്ററുകളാണ് അനുവദിച്ചത്. ഇതില്‍ അഞ്ചെണ്ണം വയനാട്ടിലാണ്. പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എംപിസികള്‍ നിര്‍മിക്കുന്നത്. ഹെല്‍ത്ത് സെന്റര്‍, പഠനമുറി, അങ്കണവാടി തുടങ്ങിയ സൗകര്യങ്ങള്‍ ഓരോ എംപിസിയിലും ഉണ്ടാകും. 60 ലക്ഷം രൂപയാണ് 2,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന എംപിസിയുടെ മതിപ്പു ചെലവ്. പൂതാടി പഞ്ചായത്തിലെ അങ്ങാടിശേരിയിലാണ് ജില്ലയില്‍ അനുവദിച്ച എംപിസികളില്‍ ഒന്ന്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.





Leave a Reply