‘തനിക്ക് വോട്ടുചെയ്യരുതെന്ന് വീടുകയറി പറഞ്ഞു, പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി’; ഗുരുതര ആരോപണവുമായി മുൻമന്ത്രി പി കെ ജയലക്ഷ്മി
കൽപ്പറ്റ: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാലുവാരലും പരസ്യമായി തുറന്നുപറഞ്ഞ് മുൻമന്ത്രി പി കെ ജയലക്ഷ്മി. തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്നും, പിന്നിൽ നിന്ന് കുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് ജയലക്ഷ്മി പറഞ്ഞു. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിച്ചു.
തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി. വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്നുംപി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മിയുടെ വിമർശനം.
തനിക്കെതിരെ നടന്ന ചതി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ജയലക്ഷ്മി പറയുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി കെ ജയലക്ഷ്മി. 2016ലും 2021ലും മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവിനോട് ജയലക്ഷ്മി പരാജയപ്പെട്ടു. ഇത്തവണ ഉഷ വിജയനാണ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി.





Leave a Reply