കൽപ്പറ്റയിൽ ഇത്തവണ ആരുടെ കൊടിപാറും?
കൽപ്പറ്റ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങളുമായി മുന്നണികൾ മുന്നോട്ട് പോകുകയാണ്. കൽപറ്റയിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സിറ്റിംഗ് എംഎൽഎയായ ടി സിദ്ദിഖാണ് യുഡിഎഫിനായി മത്സര രംഗത്ത്. പി കെ അനിൽകുമാറിനെ ഇറക്കിയാണ് എൽഡിഎഫ് കൽപ്പറ്റ പിടിക്കാൻ തയ്യാറെടുക്കുന്നത്. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലാണ് എൻഡിഎ സ്ഥാനാർഥി
1965-ൽ രൂപീകൃതമായ കൽപ്പറ്റയ്ക്ക് ദീർഘമായ ഒരു തെരഞ്ഞെടുപ്പ് ചരിത്രമുണ്ട്. വയനാടിന്റെ ഹൃദയഭാഗത്താണ് കൽപ്പറ്റ സ്ഥിതി ചെയ്യുന്നത്. വൈത്തിരി താലൂക്കിലെ കൽപ്പറ്റ നഗരസഭയും കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുപ്പൈനാട്, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, വൈത്തിരി എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് കൽപ്പറ്റ നിയമസഭാ മണ്ഡലം. 2006-ലും 2011-ലും എം വി ശ്രേയാംസ് കുമാർ മണ്ഡലത്തിൽ വലിയ വിജയങ്ങൾ നേടിയിരുന്നു. എന്നാൽ 2016ൽ എൽഡിഎഫിന്റെ സി കെ ശശീന്ദ്രനോടും 2021ൽ ടി സിദ്ദിഖിനോടും അദ്ദേഹം പരാജയപ്പെട്ടു.
2021ൽ ടി സിദ്ദിഖിലൂടെ കോൺഗ്രസ് കൽപ്പറ്റ മണ്ഡലം തിരിച്ചുപിടിച്ചു. 5,400ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ വിജയം. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കൽപ്പറ്റ. അതിനാൽ തന്നെ രാഹുൽ ഗാന്ധിക്കുണ്ടായ വലിയ സ്വാധീനം സിദ്ധിഖിന്റെ വിജയത്തിൽ ഏറെ നിർണ്ണായകമായിരുന്നു. മറുഭാഗത്ത് ബിജെപിയും വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പത്തോ പന്ത്രണ്ടോ ശതമാനം വോട്ടുകൾ ബിജെപിയ്ക്കുണ്ട്. 2021ൽ ടി എം സുബീഷ് 14,113 വോട്ടുകൾ നേടിയിരുന്നു.





Leave a Reply