ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു; ‘ഹൃദയപൂർവം’ പദ്ധതി തകർക്കാനുള്ള നീക്കത്തിൽനിന്ന് ആരോഗ്യമന്ത്രി പിൻവാങ്ങണമെന്ന് പ്രമേയം
മാനന്തവാടി: സർക്കാർ ആശുപത്രികളിലെ അശരണരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്‌ഐ നടത്തുന്ന ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണ പദ്ധതി തകർക്കാനുള്ള നീക്കത്തിൽനിന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പിൻവാങ്ങണമെന്ന് എൻ വി ബിനീഷ് നഗറിൽ (മാനന്തവാടി) സമാപിച്ച ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതിച്ചോറിൽ മണ്ണുവാരിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്നും, ദിവസവും നാൽപ്പതിനായിരത്തിലധികം പേർക്ക് ജാതി മത വ്യത്യാസമില്ലാതെ ഭക്ഷണം എത്തിക്കുന്ന ഈ കരുതൽ പദ്ധതി ജില്ലയിൽ ഒമ്പത് വർഷമായി മുടങ്ങാതെ തുടരുന്നതാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ആശുപത്രികളിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം കൊടുക്കാൻ സർക്കാർ തീരുമാനിച്ചാൽ പിന്തുണയ്‌ക്കുമെന്നും എന്നാൽ രാഷ്‌ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ പാവപ്പെട്ടവരുടെ അന്നംമുടക്കാൻ അനുവദിക്കില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ഇതിനുപുറമേ, വയനാട് തുരങ്കപാത യാഥാർഥ്യമാക്കുക, മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, പടിഞ്ഞാറത്തറ–പൂഴിത്തോട് പാത എത്രയും വേഗം യാഥാർഥ്യമാക്കുക, ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉയർത്തിയിട്ടുണ്ട്. ഞായറാഴ്‌ച സമാപിച്ച പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസത്തിൽ പ്രതിനിധികളുടെ ചർച്ചക്ക് ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസും സംസ്ഥാന പ്രസിഡന്റ് വി വസീഫും മറുപടി പറയുകയും, ജില്ലാ കമ്മിറ്റിയുടെ സുവനീർ പ്രകാശനം വി വസീഫ് നിർവഹിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ, മുൻ മന്ത്രി ഒ ആർ കേളു എന്നിവർ സംസാരിച്ച സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു.





Leave a Reply