April 22, 2026

ബാണാസുര സാഗര്‍; അടിയന്തരഘട്ട കര്‍മ്മപദ്ധതികള്‍ വിശദീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


      ബാണാസുര സാഗര്‍ അണക്കെട്ടിന്റെ അടിയന്തരഘട്ട കര്‍മ്മപദ്ധതിയുടെയും മണ്‍സൂണ്‍കാല പ്രവര്‍ത്തനങ്ങളുടെയും അവലോകന യോഗം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു.  തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ശ്രീധരന്‍ വിഷയാവതരണം നടത്തി. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങളും ഡാമിലെ അധികജലം ഒഴുക്കി വിടുന്നതും ജില്ലയില്‍ വെളളപ്പൊക്കത്തിന് കാരണമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡാമിന്റെ വൃഷ്ടിപ്രദേശം 61 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്. അതേസമയം കബനി നദിയുടെ ജില്ലയിലെ വൃഷ്ടിപ്രദേശം ഏകദേശം 1930 സ്‌ക്വയര്‍ കിലോ മീറ്ററാണ്. സംസ്ഥാനാതിര്‍ത്തി ലെവലും ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ബെഡ് ലെവലും തമ്മില്‍ 16.27 മീറ്റര്‍ വ്യത്യാസം മാത്രമാണുളളത്. ഇതുകാരണം പുഴയ്ക്ക് വേഗത്തില്‍ ഒഴുകാന്‍ വേണ്ട ചരിവ് ലഭിക്കുന്നില്ല. ഇതാണ് വെളളം കെട്ടിനില്‍ക്കാനുളള പ്രാധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. കബനി നദിയിലെ എഫ്.ആര്‍.എല്‍ – ല്‍ വെളളം കെട്ടിനില്‍കുമ്പോള്‍ സാഹചര്യം കൂടുതല്‍ മോശമാകുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിന് പുറത്ത് കിടക്കുന്ന വലിയ പ്രദേശത്ത് പെയ്യുന്ന മഴയാണ് യഥാര്‍ത്ഥത്തില്‍ വെളളപ്പൊക്കം സൃഷ്ടിക്കുന്നത്. 2019 ല്‍ ബാണാസുരയില്‍ 515 എം.എം മഴ പെയ്ത ദിവസം ജില്ലയില്‍ വെളളപ്പൊക്കം അനുഭവിച്ചിരുന്നു. എന്നാല്‍ അന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നില്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.
    ഡാമിന് ഏതെങ്കിലും  സാഹചര്യത്തില്‍ തകര്‍ച്ച നേരിട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അടിയന്തരഘട്ട കര്‍മ്മപദ്ധതിയും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വിശദീകരിച്ചു.   വെളളപ്പൊക്ക ഭീഷണി നേരിടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പുറമേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി. മനോഹരന്‍, സബ് എഞ്ചിനിയര്‍ കെ.അനില്‍ തുടങ്ങിയവരും പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *