നാസർ നടക്കുകയാണ്: ക്യാൻസർ വിമുക്ത ഇന്ത്യക്കായി
കൽപ്പറ്റ: മാനന്തവാടി ദ്വാരക സ്വദേശിയായ പൊതുപ്രവർത്തകൻ നാസർ വീണ്ടും തെരുവിൽ നടക്കുകയാണ്.ക്യാൻസറിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കെ.കെ. നാസർ ഇത്തവണ നാല് ദിവസത്തെ പദയാത്രയാണ് നടത്തുന്നത്.തിങ്കളാഴ്ച രാവിലെ കപ്പറ്റയിൽ നിന്ന് ആരംഭിച്ച നടത്തം വ്യാഴാഴ്ച ഡി.എം.ഒ. ഓഫീസിൽ സമാപിക്കും. മുമ്പ് കാൽ നടയായും സൈക്കിളിലും ഒറ്റക്ക് യാത്ര നടത്തി ശ്രദ്ധേയനായിരുന്നു.
ക്യാൻസർ വിമുക്ത ഇന്ത്യയുടെ സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് യാത്രകളുടെയെല്ലാം ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചെറിയ നോട്ടീസുകൾ വഴിയിൽ കാണുന്നവർക്കെല്ലാം നൽകും. ഇത്തവണ പ്രാദേശികമായ ചില വിഷയങ്ങൾ കൂടി നടത്തത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ ഏക ക്യാൻസർ ചികിത്സാ കേന്ദ്രമായ നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഐ.പി.ഉടൻ തുറന്ന് പ്രവർത്തിക്കുക, റേഡിയേഷൻ തിയറ്റർ തുറന്ന് കൊടുക്കുക, നല്ലൂർ നാട്ടിലേയ് ക്ക് മുടങ്ങിയ ബസ് സർവ്വീസ് പുനരാരംഭിക്കുക, നീതി മെഡിക്കൽ ഷോപ്പ്, ക്യാന്റീൻ എന്നിവ ആശുപത്രിക്ക് സമീപം ആരംഭിക്കുക, ആധുനിക ചികിത്സ എല്ലാ കാൻസർ ബാധിതർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഇപ്പോഴത്തെ പദയാത്രയിൽ ഉന്നയിക്കുന്നത്.
താൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ജില്ലാ കലക്ടർ നല്ലൂർ നാട് അംബേദ്കർ ആശുപത്രി സന്ദർശിക്കണമെന്ന് നാസർ ന്യൂസ് വയനാടിനോട് പറഞ്ഞു.






Leave a Reply