കണ്ണീർക്കയത്തിൽ കരുണ കാക്കാതെ ദേവദാസ് ദേവസന്നിധിയിലേക്ക് യാത്രയായി
തലപ്പുഴ: അപൂർവ്വ രോഗം പിടിപ്പെട്ട് നരകയാതനയിൽ കഴിഞ്ഞ തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല ചന്തുവിന്റെ മകൻ മൂന്നര വയസുള്ള ദേവദാസ് ആരുടെയും കനിവും കരുണയും സഹായവും കാത്തു നിൽക്കാതെ ദേവസന്നിധിയിലേക്ക് യാത്രമായി.. കളിച്ചും,ചിരിച്ചും ഓടി നടക്കേണ്ട പ്രായത്തിൽ അമ്മയുടെ മടിയിലിരുന്ന്
കണ്ണീർ വാർക്കുകയായിരുന്നു വർഷങ്ങളായി ഈ കുരുന്ന്. ശോഷിച്ച് എല്ലും തോലുമായി ശരീരം സ്വയം അനക്കാൻ പോലും കഴിയാത്ത
അവസ്ഥയിലായിരുന്ന ദേവദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
.ജനിച്ച് മൂന്നാം മാസം വരെ യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.എന്നാൽ നാലാം മാസത്തോടെ ഒരു കാലിന് ബലക്ഷയം അനുഭവപ്പെട്ടു തുടങ്ങി.തുടർന്ന് രണ്ട് വയസോടെ കുട്ടിയ്ക്ക് പൂർണ്ണമായും ചലനശേഷിയും,സംസാരശേഷിയും നഷ്ടപ്പെട്ടു.ഇതിനിടയിൽ പല തവണ മാനന്തവാടി ജില്ലാ ആസ്പത്രി മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് വരെ കുട്ടിയെ
ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.മൂന്നാം മാസത്തിലാണ് അവസാനമായി കുട്ടിയ്ക്ക് ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് കുത്തിവെയ്പ്പ് നൽകിയത്.പിന്നീട് ശരീരം തൂക്കക്കുറവും,മറ്റ് അസുഖങ്ങളും ഉണ്ടായതോടെ തുടർന്ന്
കുത്തിവെയ്പ്പ് വേണ്ടെന്ന് ആരോഗ്യ പ്രവർത്തർ നിർദ്ദേശിച്ചിരുന്നു. ക്രമേണ ശരീരം തളർന്നുതുടങ്ങിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ നിന്നുള്ള
വിദഗ്ദ്ധ ഡോക്ടർമാർ കുട്ടിയെ ദിവസങ്ങളോളം പരിശോധിച്ചെങ്കിലും
രോഗമെന്തന്ന് കൃത്യമായി വിലയിരുത്താനായില്ല.അതുകൊണ്ടു തന്നെ ഇതുവരെ കാര്യമായ ചികിത്സ ലഭിച്ചതുമില്ല.കൂടുതൽ പരിശോധനയ്ക്കായി വിവരങ്ങൾ തിരുവനന്തപുരത്തേയും,ഡൽഹിയിലേയും ലാബുകളിലേക്ക് കൈമാറിയെന്നും റിപ്പോർട്ട് ലഭിക്കാൻ
മാസങ്ങളെടുക്കുമെന്ന അറിയിപ്പാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.പിന്നീട് പല പ്രാവശ്യമായി ആസ്പത്രിയുമായി ബന്ധപ്പെട്ടപ്പോൾ
റിപ്പോർട്ട് എത്തിയില്ലെന്ന മറുപടിയാണ് ഇവർക്ക് കിട്ടിയത്.ഇതോടെ കുട്ടിയെ ചികിത്സിച്ച് രോഗം ഭേദമാക്കാൻ കഴിയുമെന്ന ഈ കുടുംബത്തിന്റെ മോഹവും പൊലിഞ്ഞു.ഇവരുടെ ഏക മകനാണ് മരണത്തിന് വിധിക്കപ്പെട്ടത്.
മരുന്ന് മാറി കുത്തിവെച്ചതിനാലാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന്
കുട്ടിയെ പരിശോധിച്ച ചില ഡോക്ടർമാർ അഭിപ്രായപ്പെട്ടതായി കുട്ടിയുടെ മാതാവ് ലക്ഷ്മി പറഞ്ഞു.ആധുനിക വൈദ്യശാസ്ത്രം കുട്ടിയെ കൈയ്യൊഴിഞ്ഞപ്പോൾ ഇനി എന്ത് ചെയ്യുമെന്ന ചോദ്യചിഹ്നമായിരുന്നു ചന്തുവിന്റെയും , ലക്ഷ്മിയുടെയും മുന്നിലുണ്ടായിരുന്നത്..സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ മക്കിമലയിൽ
ചെറിയ വാടക വീട്ടീൽ കഴിയുകയാണ് ഈ കുടുംബം.പട്ടികവർഗ വികസന വകുപ്പിന്റെ ആശിക്കും ഭൂമി പദ്ധതി പ്രകാരം 2014ൽ സ്ഥലം വാങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു.ഇതേ തുടർന്ന് സ്ഥലം കണ്ടെത്തുകയും,ബന്ധപ്പെട്ട രേഖകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും ഫണ്ട് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇത് അനിശ്ചിതത്വത്തിലായി.വെള്ളവും, വെളിച്ചവുമില്ലാത്ത കൊച്ചു വീട്ടിൽ
ചലനമറ്റ മകനുമായി സർക്കാരിന്റെ
കനിവിനായി പ്രതീക്ഷയർപ്പിച്ച് കഴിയുന്ന കുടുംബത്തെ കുറിച്ച് വാർത്തകൾ വന്നതോടെ പലരും സഹായ ഹസ്തവുമായി രംഗത്ത് വരുന്നതിനിടെയാണ് ദേവദാസിന്റെ മരണം.






Leave a Reply