ഇന്ന് കാപ്പി ദിനം :വയനാടൻ കാപ്പിയുടെ രുചി ലോകത്തെ അറിയിച്ച ജ്വാലിനി നേമചന്ദ്രന് ആദരവ്
കൽപ്പറ്റ: വയനാടൻ കാപ്പിയുടെ രുചി ലേകത്തെ അറിയിച്ച ജ്വാലിനി നേമചന്ദ്രന് കാപ്പി ദിനത്തിൽ നാടിന്റെ ആദരവ്. റോബസ്റ്റ കാപ്പിക്ക് പ്രശസ്തമായ വയനാട്ടിലെ സ്വന്തം കാപ്പിത്തോട്ടത്തിൽ നിന്ന് വിളവെടുത്ത കാപ്പി സംസ്കരിച്ച് രുചിയേറും ചുടുകാപ്പിയായി കാപ്പി പ്രിയരിൽ എത്തിച്ചതിനാണ് 2017-ൽ കോഫി ബോർഡ് ജ്വാലിനിക്ക് ദേശീയ പുരസ്കാരം നൽകിയത്. കഴിഞ്ഞ വർഷത്തെ കാപ്പി ദിനത്തോടനുബന്ധിച്ചാണ് ഏറ്റവും രുചിയുള്ള കാപ്പി തയ്യാറാക്കുന്നതിന് ഫ്ളേവർ ഓഫ് ഇന്ത്യ ഫൈൻ കപ് അവാർഡ് ഏർപ്പെടുത്തിയത്. വയനാട്ടിലെ മാനന്തവാടിക്കടുത്ത് കൊയിയേരി പുതിയിടത്ത് സ്വന്തമായി 15 ഏക്കർ കാപ്പിത്തോട്ടം ഉള്ള ജ്വാലിനി കുടുംബം പാരമ്പര്യ കാപ്പി കർഷകരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ളത് വയനാട്ടിലാണ്. ഏകദേശം 60,000 കർഷകർ 67642 ഹെക്ടർ സ്ഥലത്താണ് വയനാട്ടിൽ റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നത്. ജ്വാലിനിയെ പോലെ സ്ത്രീകൾ തന്നെയാണ് കൃഷിയിലും വിളവെടുപ്പിലും സംസ്കരണത്തിലും വിപണനത്തിനും മുന്നിൽ നില്ക്കുന്നത്. ഇവരെ പോലുള്ളവർക്ക് വലിയ ആദരവായാണ് വുമൺ ഇൻ കോഫി എന്ന വിഷയം ഇപ്രാവശ്യത്തെ അന്താരാഷ്ട്ര കാപ്പി ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിട്ടുള്ളത്. കോഫി ബോർഡിന്റെയും നബാർഡിന് കീഴിലെ വേവിൻ കാർഷികോൽപാദക കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടക്കുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിൽ ജ്വാലിനിയെ കൂടാതെ മൂന്ന് വനിതാ സംരംഭകരെയും പുരസ്കാരം നൽകി ആദരിക്കുന്നുണ്ട്. രാവിലെ പത്ത് മണി മുതൽ കൽപ്പറ്റ ടൗൺ ഹാളിലാണ് പരിപാടി.





Leave a Reply