കാൽപന്തുകളിയുടെ ആവേശത്തിൽ മൈതാനങ്ങൾ
സെഫീദസെഫി
പ്രളയത്താല്‍ വയനാടന്‍ ഗ്രാമങ്ങളില്‍ നഷ്ടപ്പെട്ട ' കാല്‍പന്തുകളിയുടെ ആവേശം നിറച്ച് കളി സ്ഥലങ്ങള്‍ വീണ്ടും സജീവമാകുന്നു. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയുമെല്ലാം സ്ഥിരം കളിസ്ഥലങ്ങളായിരുന്ന മൈതാനങ്ങളെയെല്ലാം പ്രളയമെടുത്തപ്പോള്‍ വാനോളം ആവേശമുള്ള തങ്ങളുടെ കളിയെ മാറ്റി നിർത്തി ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് ഇവര്‍ ദുരിതത്തിന് ഒരു പരിധി വരെ അറുതി വരുത്തി തങ്ങളുടെ കളിസ്ഥലത്തെ തിരിച്ച് പിടിക്കുകയാണ്.ഇവരുടെ കാല്‍പന്തിനോടുള്ള അടങ്ങാത്ത പ്രണയം തന്നെയാണ് അതിനു കാരണവും.പ്രളയം ഇവരുടെ ഗ്രൗണ്ടുകൾ കവര്‍ന്നെടുക്കുതിന് മുമ്പേ വായനാട്ടിലെ ഗ്രാമങ്ങളിലെ സായാഹ്നങ്ങളിലെ സ്ഥിരം കാഴ്ച്ചയായിരുന്നു ബോളിനൊപ്പം എന്തെന്നില്ലാത്ത വേഗതയില്‍ ഓടുന്ന കാലുകളും ഒപ്പം അതേ ആവേശത്തില്‍ ഉയരുന്ന പൊടിപടലവും ശബ്ദകോലാഹലങ്ങളും.എന്നാല്‍ പ്രളയമെന്ന വിപത്ത് വയനാട് ഏറ്റുവാങ്ങിയതോടെ ഈ കളിസ്ഥലങ്ങളിലെല്ലാം ജലം കുടിയേറി പാര്‍ത്തു. അതും മുമ്പെങ്ങും വരാത്ത വിരുന്ന കാരനെ പോലെ. ചിലയിടങ്ങളില്‍ ആഴ്ച്ചകള്‍ തങ്ങി മറ്റിടങ്ങളില്‍ ദിവസങ്ങളോളവും. ഇതിനിടയില്‍ ആരും കാണാതെ പോയ വേദനകളായിരുന്നു കാല്‍പന്തുകളിക്കാരുടെ ഇടങ്ങള്‍. ഈ വേദനകളെ തുടച്ചു മായിക്കുകയാണ് കന്നി മാസത്തില്‍ പെയ്യുന്ന മഴയെ പോലും വകവെക്കാതെ ഗ്രാമങ്ങളിലെ ബൂട്ടണിഞ്ഞ കാലുകള്‍. ചെറിയ മഴപെയ്യുമ്പോഴും പേടിയാണ് ഇവര്‍ക്ക്, തങ്ങളുടെ കളിസ്ഥലങ്ങള്‍ ഇനിയും ജലത്തിന് കുടിയേറാന്‍ വിട്ടുകൊടുക്കേണ്ടി വരുമോയെന്ന് .കളിസ്ഥലങ്ങള്‍ പ്രളയത്താല്‍ നഷ്ടപ്പെട്ടപ്പോള്‍ ജലം വിഴുങ്ങാത്ത ഇടങ്ങള്‍ കളിസ്ഥലമായി ഒരുക്കി തന്ന ക്ലബ്ബുകൾ തങ്ങള്‍ക്കുണ്ടെന്നു അഭിമാനത്തോടെ പറയുന്ന മുട്ടിലിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍.
Leave a Reply