June 21, 2026

ബദൽ റോഡ് വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കണം: ജനാധിപത്യ കേരള കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
23-ന് വയനാട്ടിൽ എത്തുന്ന  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ബദൽ റോഡ് വിഷയത്തിൽ സംസ്ഥാന ഗവർണമെൻറിൻറെ നിലപാട് വ്യക്തമാക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.എ.ആൻറണി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങൾ കഴിഞ്ഞ 40 വർഷങ്ങളായി ഒറ്റക്കെട്ടായി നിരന്തരമായി ആവശ്യപ്പെടുന്ന ചുരമില്ലാ ബദൽ റോഡ് യാഥാർത്ഥ്യമാകാതെ വയനാടിൻറെ പുനർനിർമ്മാണം അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം നിയമസഭയിൽ ബദൽ പാതകളിൽ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്, മേപ്പാടി-ആനയ്ക്കാംപോയിൽ റോഡും ഗവർണമെൻറിൻറെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിൽ മേപ്പാടി-ആനയ്ക്കാംപൊയിൽ റോഡിന് ശാസ്ത്രീയ പഠനത്തിനും സർവേക്കും മറ്റുമായി രണ്ടുകോടി അനുവദിച്ചുവെങ്കിലും, 70%ശതമാനം പണി പൂർത്തീകരിച്ച വളരെ എളുപ്പത്തിൽ കുറഞ്ഞ സാമ്പത്തിക ചെലവിൽ ഉടൻ പണി പൂർത്തീകരിക്കാവുന്ന വർഷങ്ങൾക്കുമുമ്പ് പ്രഥമ പരിഗണന ലഭിച്ച, 52 ഏക്കർ വനഭൂമിക്ക് പകരം 104 ഏക്കർ പഞ്ചായത്തുകൾ വിട്ടു നൽകിയ  ആറുമാസംകൊണ്ട് ഉടൻ നടപ്പിലാക്കാവുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് സംബന്ധിച്ച് അധികൃതർ നിശബ്ദത പുലർത്തുന്നത് നിരാശാജനകമാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ബദൽ റോഡ് നിർമ്മാണം യാഥാർഥ്യമാകാതെ വയനാടിൻറെ വികസനം അസാധ്യമാണ്. ഒരു വർഷമായി  ജനാധിപത്യ കേരള കോൺഗ്രസ്  നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികൾ കഴിഞ്ഞ ജൂലൈ ആദ്യം നിർത്തിവെച്ചത് വയനാട്ടിലെ എം.എൽ.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മേധാവികളും സർവ്വ കക്ഷി രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത ജൂലൈ 5ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന യോഗ തീരുമാനത്തിൻറെ വെളിച്ചത്തിലാണ്.
ആറുമാസം കഴിഞ്ഞിട്ടും അന്ന് രൂപീകരിച്ച ബദൽ റോഡ് ആക്ഷൻ കൗൺസിലിൻറെ യോഗംവിളിച്ചു കൂട്ടുകയോ അന്നത്തെ തീരുമാനപ്രകാരം വിദഗ്ധരുമായി ആലോചിച്ച് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി ഒരു ബദൽ റോഡ് മാത്രം കണ്ടെത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകുവാനോ കഴിയാതെപോയത് ബന്ധപ്പെട്ട അധികൃതരുടെ കുറ്റകരമായ അനാസ്ഥയും കടുത്ത അലംഭാവം മൂലമാണെന്ന് അവർ കുറ്റപ്പെടുത്തി അതിനാൽ ജൂലൈ 5-ലെ സർവ്വകക്ഷി യോഗതീരുമാനം നടപ്പിലാക്കുവാൻ കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ തുടങ്ങിയവർ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വന നിയമങ്ങളിൽ ഇളവ് ലഭിക്കുവാൻ വയനാടിന് അർഹതയുണ്ടെന്നും അത് നൽകുവാൻ കേന്ദ്ര ഗവർണമെൻറ് തയ്യാറാകണമെന്നും വനം ഭൂമി വിട്ടു നൽകുന്നതിൽ കേന്ദ്ര ഗവർണമെൻറ് തുടരുന്ന കടുത്ത എതിർപ്പ് അവസാനിപ്പിച്ചില്ലെങ്കിൽ വയനാടിൻറെ ഭാവി കൂടുതൽ ഇരുളടഞ്ഞതായിരിക്കുമെന്നും അവർ പറഞ്ഞു.
1956 മുതൽ വയനാടിനെ ചൂഷണം ചെയ്യുന്നതിൽ മത്സരിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവർണമെൻറുകളാണ് ഇന്നത്തെ വയനാടിൻറെ പരിതാപകരമായ പിന്നോക്കാവസ്ഥയ്ക്ക് കാരണം. അന്ന് ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് നടപ്പിലാക്കിയ വനനശീകരണമാണ് ഇന്നത്തെ വന്യമൃഗശല്യത്തിന് കാരണമെന്ന് അവർ ആരോപിച്ചു. രാത്രികാല യാത്രാനിരോധനം, ബദൽ റോഡ് നിർദ്ദിഷ്ട നിലമ്പൂർ നഞ്ചൻകോട് റെയിൽവേ മെഡിക്കൽ കോളേജ്, കാർഷിക വില തകർച്ച, വന്യമൃഗശല്യം തുടങ്ങി ഇത്രയധികം പ്രശ്‌നങ്ങൾ നേരിടുന്ന മറ്റൊരു ജില്ല കേരളത്തിൽ ഇല്ല എന്ന് അവർ ചൂണ്ടിക്കാട്ടി. വയനാടിൻറെ ഗുരുതരമായ വികസന പ്രശ്‌നങ്ങളും ബദൽ റോഡ് വിഷയവും ഈ നിയമസഭാ സമ്മേളനത്തിൽ ഉന്നയിച്ച ഭരണ നേതൃത്വത്തിൻറെ മുന്നിൽ അവതരിപ്പിക്കുവാൻ വയനാട്ടിലെ മൂന്ന് എം.എൽ.എമാരും തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു പത്ര സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, ടിപി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *