September 6, 2026

തിനായി ഇക്കോ ഫിലീം ഫെസ്റ്റിവൽ :മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം രതീഷ് വാസുദേവന്റെ കൊയ്ത്തക്ക്.

0
IMG_20190317_184027
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നടക്കുന്ന തിനായി ഇക്കോ ഫിലീം ഫെസ്റ്റിവൽ 2019 ന്റെ മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം രതീഷ് വാസുദേവന്റെ കൊയ്ത്തക്ക്.   കാടു  നഷ്ട്ടവന്റെയും  വീടു നഷ്ട്ടപ്പെട്ടവന്റെയും   വിലാപങ്ങൾ  പകർത്തി കാടിനോട് നാട് ചെയ്യുന്ന അനീതികളെ പരാവർത്തനം ചെയ്യുന്നതാണ്  കൊയ്ത്ത എന്ന ഡോകുമെന്ററി. ആദിവാസികളുടെ ജീവിതമോ അവരുടെ സംഗീതമോ ഇന്ന് പുറം ലോകത്തിനു അത്ര ത്തന്നെ വിശേഷപ്പെട്ട ഒന്നല്ല. കാരണം ഈ ശ്രേണിയിൽ പല ദൃശ്യാവിഷ്കാരങ്ങളും വന്നിട്ടുണ്ട്. എന്നാൽ തങ്ങളുടേതായ ദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർ പ്രതിരോധത്തിന്റെ പാട്ടുകളുമായി നാടിനെ തേടി വരുമ്പോൾ അത് കേവലം ആദിവാസി ഊരുകളുടെ പഴംപാട്ടുകളുടെ മാത്രം ആവിഷ്കാരമാകുന്നില്ല. 


           സ്വന്തമെന്ന് കരുതിയിരുന്ന ദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട നീതി നിഷേധത്തിന്റെ ഇരകൾ നാടിന്റെ നീതികേടുകളോട് പൊരുതുന്നത് ആയുധങ്ങൾ കൊണ്ടല്ല അവ ഒരു സർഗാത്മക പോരാട്ടമാകുമ്പോൾ പരിഷ്കൃതരെന്ന് സ്വയം അഭിമാനിക്കുന്ന നാടിന്റെ മക്കൾ ലജ്ജിച്ചു തലതാഴ്ത്തുന്നുണ്ട്. ഈ നീതിനിഷേധത്തിന്റെ കഥകൾ കാട്ടുമുളം  തണ്ടിലും പറച്ചെണ്ടകളിലും കൊട്ടിപ്പാടുകയാണ് കാട്ടുനായ്ക്ക വിഭാഗത്തിലെ പുതുതലമുറ. ഈ സർഗാത്മക സമരത്തെ ദൃശ്യവൽക്കരിച്ചിരിക്കുകയാണ് രതീഷ് വാസുദേവനും അലിഫ് ഷായും കൂടി കൊയ്ത്ത എന്ന  ഡോകുമെന്ററിയിലൂടെ. തങ്ങൾക്കു ഇടം നഷ്ട്ടപ്പെട്ട അതെ ഭൂമിയിൽ നിന്ന്, തങ്ങൾക്ക് ഭൂമി നഷ്ടപ്പെട്ടപ്പോൾ കുടിയേറിയ താഴ്‌വാരങ്ങളിൽ  ഇരുന്നു അവർ അവരുടെ വേദനയുടെ പ്രതിഷേധത്തിന്റെ കിനാവുകളുടെ പാട്ടുകൾ ഉയർത്തുന്നത് ദൃശ്യവൽക്കരിച്ചിരിക്കുന്നു ഇവർ. 

            ചെറിയ ചെറിയ കുളങ്ങളിലും തോടുകളിലും കാണുന്ന ഒരു നാടൻ മൽസ്യമായ കൊയ്ത്തകളോടാണ് ആദിവാസികളെ ഉപമിച്ചിരിക്കുന്നത്. അവർ നീന്തിത്തുടിക്കുന്ന ചെറുലോകം, അവയുടെ ഇത്തിരി വെട്ടത്തിലെ ആകാശ വൃത്തം എന്നിങ്ങിനെ ആദിവാസികളോട് ചേർന്ന് നിൽക്കുന്ന ബിമബങ്ങളിലൂടെയാണ് ഡോകുമെന്ററി പുരോഗമിക്കുന്നത്. ആദിവാസി ഊരുകളിൽ സന്ദർശിച്ചും ആദിവാസി വിഭാഗങ്ങളിലെ പാട്ടിന്റെ പശ്ചാത്തലങ്ങൾ തിരഞ്ഞും, ആയുധങ്ങളില്ലാതെ വെറും പാട്ടു കൊണ്ട് മാത്രം പൊരുതുന്ന സംഘങ്ങൾക്കൊപ്പം സഞ്ചരിച്ചുമാണ് ഈ ദൃശ്യാവിഷ്കാരത്തിനു അടിത്തറയൊരുക്കിയത്. പാട്ടുകളുടെ പ്രമേയവും  പാട്ടിനെ പരിചയപ്പെടുത്തുമ്പോഴുണ്ടാകുന്ന  അതിന്റെ സാധ്യതകളും  പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് അവരുടെ കൂടി ഇടപെടലുകളിലൂടെ കുടുംബ ശ്രീ വയനാട് മിഷൻ ആണ് ഇതിന്റെ നിർമ്മാണ  സഹായങ്ങളിൽ ഒരു പങ്കു വഹിച്ചിരിക്കുന്നത്.  


         പ്രദേശികമായ സിനിമ പ്രദർശിപ്പിക്കാനും നിർമ്മിക്കാനും പ്രചരിപ്പിക്കാനും  രതീഷ് വാസുദേവൻ എന്ന പ്രാദേശിക മാധ്യമ പ്രവർത്തകനും സിനിമാ മോഹിയും തുടങ്ങി വെച്ച ജനകീയ സിനിമ വേദിയും ഇതിൽ പ്രധാന പങ്കു വെച്ചവരിൽപ്പെടുന്നു. കൂടല്ലൂർക്കൂട്ടം എന്ന ഭാരതപ്പുഴയുടെ തീരത്തെ ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മയും ഇതിന്റെ നിർമ്മാണത്തിന് സഹായിച്ചവരിൽപ്പെടുന്നു. ഒരു മിന്നായം പോലെ മിന്നി മറയുന്ന കൊയ്ത്തകളെ  തിരഞ്ഞു പുഴയിലേക്ക് നോക്കിയിരിക്കുന്ന ഒരു ആദിവാസി ബാലനിൽ   നിന്നാണ് ഡോകുമെന്ററി കാടിന്റെ പാട്ടിലേക്ക് കാമറ തിരിക്കുന്നത്.  കൊയ്ത്തകളെ പോലെ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പണിയ കാട്ടുനായ്ക്ക വിഭാഗങ്ങളിലെ പാട്ടുകാർ അവന്റെ ബോധത്തിലേക്ക് പാട്ടുപാടി ഇറങ്ങിവരുന്ന ഒരു സീനിൽ തുടങ്ങി അവരുടെ പാട്ടുകളിലൂടെ യാത്രകളിലൂടെ ചരിത്രാഖ്യാനം ചെയ്ത് വീണ്ടും സ്വപ്നമോ യാഥാർഥ്യമോ എന്ന ആശങ്കയിൽ വീണ്ടും പുഴയിലേക്ക് തന്നെ തിരിച്ചു പോകുകയാണ് ആദിവാസി ബാലൻ. ആദിവാസി ജീവിതത്തെയും സംസ്കാരത്തെയും അവരുടെ സംഗീതത്തെയും തൊട്ടറിഞ്ഞു കൊണ്ടുള്ള പശ്ചാത്തല വിശദീകരണങ്ങൾ കൂടിയാകുമ്പോൾ കൊയ്ത്ത ആദിവാസിജീവിതത്തിന്റെ നേർ ചിത്രം തന്നെയായി മാറുന്നുണ്ട്. തൃശൂരിൽ 2017-ൽ  നടന്ന  ഇന്റർ നാഷണൽ ഫോക് ഫിലിം ഫെസ്റ്റിലേക്ക് കൊയ്ത്ത സെലക്ട് ചെയ്യപ്പെട്ടിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *