കൽപ്പറ്റ നഗരസഭ കെട്ടിടത്തിന്‍റെ മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ മുടക്കി എല്‍.ഡി.എഫ് ഭരണസമിതിയുടെ ധൂര്‍ത്തെന്ന് യു.ഡി.എഫ്
കല്‍പ്പറ്റ നഗരസഭയില്‍ ധൂര്‍ത്ത് തുടരുന്നു
ഓഫീസില്‍ വൈദ്യുതിയില്ലങ്കിലും മുഖം മിനുക്കാന്‍ 20 ലക്ഷം
കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസിലെ അടിസ്ഥാന
സൗകര്യങ്ങളടക്കം തകരാറിലായിരിക്കുമ്പോഴും നഗരസഭ കെട്ടിടത്തിന്‍റെ മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ മുടക്കി എല്‍.ഡി.എഫ് ഭരണസമിതിയുടെ ധൂര്‍ത്ത്. നഗരസഭ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ യു.പി.എസും അനുബന്ധ ഉപകരണങ്ങളും മാസങ്ങളോളമായി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വയറിംഗ് കത്തി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഓഫീസിലെ ബാത്റൂമും ഉപയോഗിക്കാന്‍ കഴിയാതെയായിട്ട് ദിവസങ്ങളായി. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍റില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഹൈടെക് കംഫര്‍ട്ട് സ്റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകതം ടാങ്ക് പൊട്ടി കക്കൂസ് മാലിന്യങ്ങള്‍ ബസ്റ്റാന്‍റിലൂടെ ഒഴുകിയത് കഴിഞ്ഞ ദിവസമാണ്. വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത ഹൈടെക് കംഫര്‍ട്ട് സ്റ്റേഷനിലെ ടാങ്ക് പൊട്ടുകയും ചെയ്തതോടെ സ്റ്റാന്‍റിലെത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരവും ഇല്ലാത്ത അവസ്ഥയിലായിരിക്കേയാണ് 20 ലക്ഷത്തോളം രൂപ മുടക്കി ഓഫീസിന്‍റെ മുന്‍ഭാഗം എ.സി.പി ചെയ്ത് മോടി കൂട്ടുന്നത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍റെയും വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍റെയും റൂമില്‍ വയറിംഗ് കത്തി പുക നിറഞ്ഞ് അവര്‍ക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ഇതിനെതിരെ പലതവണ രേഖാമൂലം പരാതിപ്പെട്ടെങ്കിലും ഒരു നടപടി സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ് അനാവശ്യമായി ഓഫീസ് മോടികൂട്ടാനുള്ള ശ്രമവുമായി ഭരണസമിതി മുന്നോട്ട് പോവുന്നത്. എല്‍.ഡി.എഫ് ഭരണസമിതിയുടെ ധൂര്‍ത്തിനെയിതരെയും അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ് തുടങ്ങിയവക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ മുന്‍ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. പി.പി ആലി ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ജെ ഐസക്, ഉമൈബ മൊയ്തീന്‍കുട്ടി, കെ.കെ കുഞ്ഞമ്മത്, വിനോദ് കുമാര്‍, ജല്‍ത്രോദ് ചാക്കോ, കെ. അജിത, വി.പി ശോശാമ്മ, ഒ. സരോജിനി, ആയിഷ പള്ളിയാല്‍, പി.ആര്‍. ബിന്ദു, വി. ശ്രീജ സംസാരിച്ചു.
Leave a Reply