May 7, 2024

ബോസ്റ്റണ്‍ മാരത്തണില്‍ മത്സരിക്കാന്‍ യോഗ്യത നേടി വയനാട്ടുകാരന്‍ ലോറി ഡ്രൈവര്‍

0
Thomas.jpg


കല്‍പറ്റ-വിശ്വപ്രസിദ്ധ ബോസ്റ്റണ്‍ ഫുള്‍ മാരത്തണില്‍  55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ വയനാട്ടുകാരനായ  ലോറി ഡ്രൈവര്‍ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസ് യോഗ്യത നേടി. ജനുവരി 19നു നടന്ന ടാറ്റ മുംബൈ ഇന്റര്‍നാഷണല്‍ ഫുള്‍ മാരത്തണില്‍ 55 പ്ലസ് വിഭാഗത്തില്‍ അഞ്ചാമനായി ഫിനിഷ് ചെയ്തതാണ് തോമസിനു ബോസ്റ്റണ്‍ മാരത്തണില്‍ ഒരുകൈ നോക്കുന്നതിനു വഴിതുറന്നത്. മുംബൈ മാരത്തണില്‍ മൂന്നു  മണിക്കൂറും 34 മിനിറ്റുമെടുത്താണ്   തോമസ് 42 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ബോസ്റ്റണ്‍ മാരത്തണില്‍ മാറ്റുരയ്ക്കാനാണ് തോമസിന്റെ തീരുമാനം. 
ആറു വര്‍ഷമായി ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റുകളില്‍ സജീവമാണ് തോമസ്. ഇതിനകം നിരവധി മെഡലുകളാണ് ഓടിയെടുത്തത്. 2018ല്‍ ബംഗളൂരുവില്‍ നടന്ന ഓള്‍ ഇന്ത്യ മാസ്റ്റേഴ്‌സ് മീറ്റില്‍  പത്തു കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും  അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 1,500 മീറ്ററില്‍ വെങ്കലവും നേടി അക്കൊല്ലം സ്‌പെയിനില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ മത്സരിക്കുന്നതിനു യോഗ്യത നേടിയിരുന്നു. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലം സ്‌പെയിന്‍ യാത്ര മുടങ്ങി. 
2019 ഡിസംബര്‍ ഒന്നിനു നടന്ന കൊച്ചി ഫുള്‍ മാരത്തണില്‍ സ്വര്‍ണം നേടിയ തോമസ് ഈ വര്‍ഷം വേറേയും നേട്ടങ്ങള്‍ കൊയ്തു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ ജനുവരി അഞ്ചിനു നടന്ന ഓള്‍ കേരള മാസ്‌റ്റേഴ്‌സ് മീറ്റില്‍ 55 പ്ലസ് വിഭാഗത്തില്‍ പത്തു കിലോമീറ്ററിലും അഞ്ചു കിലോമീറ്ററിലും ഒന്നാമനായി ഫിനിഷ് ചെയ്ത തോമസ് 1,500 മീറ്ററില്‍ വെള്ളി നേടി. ഫെബ്രുവരി ഒമ്പതിലെ മണിപ്പാല്‍ ഹാഫ് മാരത്തണില്‍ സ്വര്‍ണം നേടിയ അദ്ദേഹം ഫെബ്രുവരി 23ലെ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഡല്‍ഹി മാരത്തണില്‍ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. 
രണ്ടു പതിറ്റാണ്ടായി ലോറി ഡ്രൈവറാണ് തോമസ്. കൃഷിയില്‍നിന്നുള്ള വരുമാനം കുടുംബം പോറ്റാന്‍ തികയാതെവന്നപ്പോഴാണ്  വളയം പിടിക്കുന്നതിനു മുംബൈയ്ക്കു വണ്ടികയറിയത്.  തൊഴിലിനിടെ കഴുത്തുവേദന അലട്ടിയപ്പോള്‍ വ്യായാമത്തിനു തുടങ്ങിയ നടത്തമാണ് പില്‍ക്കാലത്തു തോമസിനെ മാസ്‌റ്റേഴ്‌സ് മീറ്റുകളിലെ മിന്നും താരമാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്താണ് തോമസിനു സ്‌പോര്‍ട്‌സില്‍ കമ്പം ഉണ്ടായിരുന്നില്ല. 2014ല്‍ മുത്തൂറ്റ് ഫിനാന്‍സ്  കൊച്ചിന്‍ മാരത്തണില്‍ പങ്കെടുത്തപ്പോഴാണ് തന്നിലെ ദീര്‍ഘദൂര ഓട്ടക്കാരനെ തിരിച്ചറിഞ്ഞതെന്നു തോമസ് പറയുന്നു. കൊച്ചി മാരത്തണില്‍  രണ്ടു മണിക്കൂര്‍ 13 മിനിറ്റ്  41 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തോമസ് 44-ാം സ്ഥാനത്തായിരുന്നു. ശേഷി തിരിച്ചറിഞ്ഞ അദ്ദേഹം ജോലി ഇല്ലാത്ത ദിവസങ്ങളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. താമരശേരി ചുരത്തിലെ അടിവാരം മുതല്‍ ലക്കിടി വരെ കയറ്റം നിര്‍ത്താതെ ഓടിക്കയറുന്നതായിരുന്നു  പരീശീലനമുറകളിലൊന്ന്. മൂന്നു വര്‍ഷത്തിനുശേഷം, 2017ല്‍ നടന്ന 21 കിലോമീറ്റര്‍ കൊച്ചിന്‍ മാരത്തണില്‍ തോമസായിരുന്നു ഒന്നാമന്‍. 2017ല്‍  കൊച്ചി ഹാഫ് മാരത്തണില്‍ 55 പ്ലസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തോമസിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കാറാണ് മെഡല്‍ അണിയിച്ചത്. ഇതു ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നു തോമസ് പറയുന്നു. അറുപതിനടുത്താണ് തോമസിനു ഇപ്പോള്‍ പ്രായം. എങ്കിലും ഇനിയും ഏറെ അങ്കള്‍ക്കു ബാല്യം ഉണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം. പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് തോമസ്. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *