വയനാട്ടിൽ 80 കടുവകൾ: അയൽനാട്ടിലും എണ്ണം കൂടി.
-വയനാടന്‍ കാടുകളുമായി അതിരുപങ്കിടുന്ന കര്‍ണാടകിലെ നാഗരഹോള, ബന്ദിപ്പുര വനങ്ങള്‍ കടുവ പൊലിമയില്‍. രാജ്യത്ത് കടുവ സാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തുള്ള ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് കടുവ സങ്കേതത്തിനു തൊട്ടുപിന്നിലാണ് നാഗർഹോള ദേശീയ ഉദ്യാനം.ബന്ദിപ്പുര കടുവ സങ്കേതമാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ദേശീയ കടുവ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. രാജ്യത്തെ 50 കടുവ സങ്കേതങ്ങളിലും മറ്റു വന മേഖലകളിലുമാണ് സെന്‍സസ് നടന്നത്.
100 ചതുരശ്ര കിലോമീറ്ററില്‍ 14 ആണ് ജിം കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ കടുവ സാന്ദ്രത. ഇതു നാഗര്‍ഹോളയില്‍ 11.82-ഉം ബന്ദിപ്പുരയില്‍ 7.7-ഉം ആണ്.
520.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ജിം കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണ് ഉള്ളത്. 200 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണ്‍ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗര്‍ഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ചു 127 കടുവകളാണ് ഇവിടെ. ബഫര്‍ സോണ്‍ അടക്കം 1,020 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബന്ദിപ്പുര വനത്തില്‍ 126 കടുവകളാണുള്ളത്.
2018ലെ സെന്‍സസിനെ അധികരിച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2,967 കടുവകളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തു 13 രാജ്യങ്ങളിലായി 3,900 കടുവകളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മധ്യപ്രദേശിലാണ് കുടുതല്‍ കടുവകള്‍-526.കര്‍ണാടകയില്‍ 524-ഉം ഉത്തരാഖണ്ഡില്‍ 442-ഉം മധ്യപ്രദേശില്‍ 312-ഉം ആണ് കടുവകളുടെ എണ്ണം. തമിഴ്‌നാട്-264,അസം-190,കേരളം-
2006ലെ സെന്‍സസ് അനുസരിച്ചു 1,411 കടുവകളാണ് രാജ്യത്ത്. 2014ല്‍ ഇതു 2,226 ആയിരുന്നു. 2014നെ അപേക്ഷിച്ചു 2018ല്‍ 741(33 ശതമാനം)കടുവകളുടെ വര്‍ധനവാണ് ഉണ്ടായത്.
വെസ്റ്റ് ബംഗാളിലെ ബക്‌സ,ജാര്‍ഖണ്ഡിലെ പലമാവ്, മിസോറാമിലെ ദംപ സങ്കേതങ്ങളില്‍ സെന്‍സസില്‍ ഒരു കടുവയെ പോലും കാണാനായില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവയില്‍ 2014ല്‍ അഞ്ച് കടുവകള്‍ ഉണ്ടായിരുന്നത് 2018ല്‍ മൂന്നായി കുറഞ്ഞു.
പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങള്‍.കേരളത്തില്‍ ഉള്ളതായി പറയുന്ന 190 കടുവകളില്‍ 80 എണ്ണം കടുവ സങ്കേതമല്ലാത്ത വയനാടന്‍ വനത്തിലാണ്. 2014ലെ സെന്‍സസില്‍ കേരളത്തില്‍ 136 കടുവകളെയാണ് കാണാനായത്. ആവാസവ്യവസ്ഥയുടെ മെച്ചപ്പെട്ട പരിപാലനവും വേട്ട ഫലപ്രദമായി തടയാനായതും ആദിവാസകളടക്കം ഗ്രാമീണരില്‍ നടത്തിയ ബോധവത്കരണവുമാണ് രാജ്യത്തു കടുവകളുടെ എണ്ണം വര്‍ധിക്കുന്നതിനു സാഹചര്യം ഒരുക്കിയതെന്നു വനപാലകര്‍ പറയുന്നു.
Leave a Reply