യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മനപൂർവം റോഡ് ഷോ അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് എല്‍.ഡി.എഫ്.
കൽപ്പറ്റ: പ്രചാരണരംഗത്ത് എല്‍.ഡി.എഫിന്റെ മുന്നേറ്റവും പ്രചാരണം സമാപിക്കുന്ന ദിവസത്തെ റോഡ് ഷോയിലെ ജനപങ്കാളിത്തവും കണ്ട് വിറളി പൂണ്ടാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ റോഡ് ഷോ അലങ്കോലമാക്കാന്‍ ശ്രമിച്ചതെന്ന് എല്‍.ഡി.എഫ്. കല്‍പ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. ഹംസ, ജനറല്‍ കണ്‍വീനര്‍ കെ. റഫീഖ് എന്നിവര്‍ പറഞ്ഞു. പ്രചാരണ രംഗത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഏറെ മുന്നിലെത്തുകയും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് മുന്നണിപ്രവര്‍ത്തകരുടെ പോലും പിന്തുണ കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആക്രമം ആസൂത്രണം ചെയ്തത്. വന്‍ ജനാവലി പങ്കെടുത്ത റോഡ് ഷോയോടെ വലിയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍ വിജയം ഉറപ്പിച്ചതോടെയാണ് റോഡ് ഷോ തടയാന്‍ ശ്രമമുണ്ടായത്.
മൂന്നു യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മാത്രം പ്രചാരണ വാഹനത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിനടുത്തെത്തി റോഡ് ഷോയില്‍ അണിനിരന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മോശം പദങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയായിരുന്നു. ഇതിനെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തത്.
കല്പറ്റയിലെ യു.ഡി.എഫ്്. പ്രവര്‍ത്തകര്‍ ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരേ നിലപാടെടുത്ത് പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കുകയും ഇടതുമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തനരംഗത്ത് മുന്നേറുകയും ചെയ്യുന്നതാണ് ചില യു.ഡി.എഫ്. നേതാക്കളെ അക്രമത്തിനും വില കുറഞ്ഞ ആരോപണങ്ങളുന്നയിക്കാനും പ്രേരിപ്പിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്ടര്‍ ഷോ അല്ല, ജനകീയ റോഡ് ഷോ ആണ് കല്പറ്റയില്‍ എല്‍.ഡി.എഫ്. നടത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാറിന് വലിയ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ജനങ്ങളാകെ ഒഴുകിവന്നതുകൊണ്ടാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി പറഞ്ഞതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ഷോ ആയി അതുമാറിയത്. പ്രചാരണപ്രവര്‍ത്തനങ്ങളിലൊന്നും എല്‍.ഡി.എഫിനൊപ്പമെത്താന്‍ കഴിയാതെ വന്നതോടെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യാനും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനും യു.ഡി.എഫ്. തുനിയുന്നത്.
ജനങ്ങളെ അണിനിരത്തുന്നതിനു പകരം നേതാക്കളുടെ ഹെലികോപ്ടര്‍ ഷോയാണ് കോണ്‍ഗ്രസ് വയനാട്ടില്‍ നടത്തുന്നത്. രണ്ടു ദിവസം മണ്ഡലത്തിലെത്തിയ വയനാട് എം.പി. രാഹുല്‍ഗാന്ധി തിരുനെല്ലി, വെള്ളമുണ്ട, എടപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ പരിപാടികള്‍ക്കെത്താന്‍ പോലും ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. രണ്ടു തവണയാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധി ജില്ലയില്‍ കറങ്ങിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും ഹെലികോപ്റ്ററുമായാണ് എത്തിയത്. ഇത് കല്പറ്റയില്‍ ഒരു ദിവസം നിര്‍ത്തിയിടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്ടര്‍ പര്യടനത്തിന് എത്ര രൂപയാണ് ചെലവായതെന്നും ഇതിനുപിന്നിലെ സാമ്പത്തിക സ്രോതസും കോണ്‍ഗ്രസ് വ്യക്തമാക്കണം.
Leave a Reply