വയനാട്ടിൽ എൽഡിഎഫിന്റേത് ചരിത്രവിജയം ആയിരിക്കുമെന്ന് പി ഗഗാറിൻ
വയനാട്ടിൽ എൽഡിഎഫിന്റേത് ചരിത്രവിജയം ആയിരിക്കുമെന്ന് പി ഗഗാറിൻ
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് ശക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. എല്.ഡി.എഫിന് അനുകൂലമായ നിലപാടാണ് വോട്ടര്‍മാര്‍ക്കിടയിലെന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വ്യക്തമായി. കഴിഞ്ഞ 5 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളും ആപത്ത് കാലത്ത് സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന വിശ്വാസവും എല്‍ഡിഎഫിന് ജനമനസില്‍ സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തു. സൗജന്യ റേഷനും കിറ്റ് വിതരണവും കിഫ്ബി വഴിയുള്ള സമാനകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുമാണ് നാട്ടില്‍ നടന്നത്. സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. ചരിത്രത്തിലില്ലാത്ത വിധം സര്‍ക്കാര്‍ വിരുദ്ധ വികാരം ഒരിടത്തും കാണാനില്ലെന്നതും അപൂര്‍വ്വതയാണെന്നും അദ്ദേഹം.ഇത് വരെ സഹകരിക്കാത്ത വിഭാഗം കൂടി ഇത്തവണ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. മുന്‍ കെപിസിസി സെക്രട്ടരി എം എസ് വിശ്വനാഥന്‍ വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി, ഐഎന്‍ടിയുസി ജനറല്‍ പി കെ അനില്‍കുമാര്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടരി സുജയ വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും പ്രാദേശിക യുഡിഎഫ് നേതാക്കളുൾപ്പെടെയുള്ള നിരവധി പേര്‍ എല്‍ഡിഎഫിലെത്തി. ഇതെല്ലാം യുഡിഎഫ് ഉരുക്ക് കോട്ടകളില്‍ വന്‍ വിള്ളലുണ്ടാക്കി.
അതേ സമയം യുഡിഎഫ് വന്‍ തോതില്‍ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കുകയാണ്. പല പ്രദേശത്തും യുഡിഎഫ്–എന്‍ഡിഎ രഹസ്യബാന്ധവം നടക്കുന്നതായി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കുന്നു. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുടെ വയനാട് സന്ദര്‍ശനവും ഇത്തരത്തിലൊരു സന്ദേശമാണ് നല്‍കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റടക്കം പരസ്യമായി എതിര്‍ത്തിട്ടും സി കെ ജാനുവിനെ സ്ഥാനാര്‍ഥിയാക്കി. മാനന്തവാടിയില്‍ അനുമതി പോലും ചോദിക്കാതെ ഒരാളെ സ്ഥാനാര്‍ഥിയാക്കി നാണം കെട്ടു. പിന്നീട് പേരിനൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമെല്ലാം യുഡിഎഫ് –ബിജെപി ബന്ധം തെളിയിക്കുന്നതാണ്. ഈ ജാള്യത മറക്കാനാണ് അമിത് ഷായെ ജില്ലയിലെത്തിച്ചത്. രണ്ട് ആദിവാസി സംവരണ മണ്ഡലങ്ങളുള്ള ജില്ലയില്‍ ആദിവാസിക്ഷേമത്തെക്കുറിച്ച് ഒരക്ഷരം അമിത്ഷാ മിണ്ടിയില്ല. സിപിഐ എം നേതാക്കളെയും സംസ്ഥാനസര്‍ക്കാരിനെയും ആക്ഷേപിക്കാനാണ് അദ്ദേഹം സമയം ചെലവിട്ടത്. ഇതെല്ലാം തിരിച്ചറിയുന്ന വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply