കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് ആദിവാസി ഉദ്യോഗാർഥികളെ തഴഞ്ഞ നടപടി പ്രതിഷേധാർഹം; കാംപസ് ഫ്രണ്ട്
കൽപ്പറ്റ: എട്ട് വർഷമായി കമ്മിറ്റഡ് സോഷ്യൽ വർക്കർമാറായി പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ ജോലി ചെയ്യുകയായിരുന്ന ആദിവാസി ഉദ്യോഗാർത്ഥികളെ പുറത്താക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും നിലവിൽ നടത്തിയ പരീക്ഷ റദ്ദാക്കി നിയമനങ്ങൾ ആദിവാസികളിൽ നിന്നും നടത്തണമെന്നും കാംപസ് ഫ്രണ്ട് വയനാട് ജില്ലാ ട്രഷറർ സാദിഖ് അലി.
വയനാട് ജില്ലയിലെ നിയമനത്തിനുള്ള ഇന്റർവ്യുവിന് യോഗ്യത നേടിയ 25 പേരുടെ ലിസ്റ്റ് പുറത്ത് വിട്ടതിൽ നിലവിൽ ജോലി നോക്കുന്നതിൽ ഒരാൾ മാത്രമാണ് പട്ടികയിൽ ഉള്ളത്. ബാക്കി എല്ലാവരും പുറത്താണ്. ലിസ്റ്റിൽ പട്ടിക വർഗ്ഗ വിഭാഗക്കാരിൽ നിന്ന് ആറ് പേർ മാത്രം. ബാക്കിയുള്ളവർ ജനറൽ കാറ്റഗറിയിൽ പെടുന്നവരും.
എംഎസ് ഡബ്ലൂ, എം എ ആന്ത്രോപോളജി പോലുള്ള ഉന്നത ബിരുദാനന്തര ബിരുദം നേടിയ നാല്പതിൽ പരം ആദിവാസി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികളെ ഇന്റർവ്യുവിൽ പരിഗണിച്ചിട്ടില്ല.പട്ടിക വർഗ്ഗക്കാർക്ക് മുൻഗണന എന്ന വിജ്ഞാപനം കാറ്റിൽ പറത്തിയാണ് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഈ നടപടി.
പരീക്ഷ മുഴുവൻ ഇംഗ്ലീഷിൽ ആക്കിയും ന്യുമെറിക്കൽ എബിലിറ്റിയും മറ്റും പരിശോധിച്ചാണ് ആദിവാസി ഊരുകളിൽ സേവനം ചെയ്യേണ്ടവരെ തിരഞ്ഞെടുത്തത്. ഇത് ആദിവാസി ഉദ്യോഗാർത്ഥികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ആദിവാസി വിഭാഗത്തിൽ നിന്നും യോഗ്യത ഉള്ളവർ ഉണ്ടായിരിക്കെ ഇതര വിഭാഗത്തിൽ നിന്നും ഉള്ളവർക്ക് കൂടുതൽ പരിഗണന നൽകിയത് തികച്ചും അംഗീകരിക്കാൻ കഴിയാത്തതാണ്. അത് കൊണ്ട് തന്നെ നിലവിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ റദ്ദാക്കി നിയമനങ്ങൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും നടത്തണമെന്നും അല്ലാത്ത പക്ഷം അർഹരായ ആദിവാസി ഉദ്യോഗാർത്ഥികളെ മുൻനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നൽകുമെന്നും സാദിഖ് അലി കൂട്ടിചേർത്തു.
Leave a Reply