ജപ്തി ഭീഷണി: ഗൗരവമായി ഇടപെടും – മന്ത്രി പ്രസാദ്
കൽപ്പറ്റ:സര്‍ഫാസി നിയമപ്രകാരം കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കുകള്‍ വിട്ട് നില്‍ക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കോവിഡ് പശ്ചാത്തലത്തില്‍ എറെ പ്രയാസമനുഭവിക്കുന്ന ഇക്കാലത്ത് കര്‍ഷകരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന തരത്തിലുളള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കരുത്. വീടില്ലാത്ത വര്‍ക്കെല്ലാം വീട് നിര്‍മ്മിച്ച് നല്‍കാനുളള പരിശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഉള്ള വീട്ടില്‍ നിന്നും ഒരാളെ കുടിയിറക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. വിഷയത്തില്‍ ബാങ്കുകള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തരമായി പരിഹരിക്കാനുളള എല്ലാ പരിശ്രമങ്ങളും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം പരിഗണി ക്കാന്‍ നേരത്തെ തന്നെ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങേയറ്റം ജനദ്രോഹപരമായ സര്‍ഫാസി ആക്റ്റ് പോലുളള നിയമങ്ങളില്‍ കാലോചിതമായ പൊളിച്ചെഴുതുഴുത്ത് അത്യാവശ്യമാമെണെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
Leave a Reply