വാഹന ജാഥ നടത്തി തോട്ടം തൊഴിലാളി യൂണിയൻ

മേപ്പാടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 20ന് ജില്ലാ ലേബര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം വയനാട് തോട്ടം തൊഴിലാളി യൂണിയൻ (എഐടിയുസി) വാഹന പ്രചാരണജാഥ നടത്തി. പൊഴുതനയില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിച്ച കരാര്‍ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു. ജനുവരി ഒന്നു മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അര്‍ഹത ഉണ്ട്. തോട്ടം ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ വേതന വര്‍ദ്ധന നടത്താന്‍ തയാറാകുന്നില്ല. ഇരുപത് രൂപ വര്‍ദ്ധിപ്പാക്കാമെന്ന ഉടമകളുടെ നിര്‍ദ്ദേശം തൊഴിലാളി പ്രതിനിധികള്‍ തളളി. മുന്‍കാല പ്രാബല്യം നല്‍കാനും ഉടമകള്‍ തയാറായിട്ടില്ല. തോട്ടം വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ നല്‍കിയ ആവശ്യങ്ങള്‍ മിക്കവയും നടപ്പാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പോലും വേതന വര്‍ദ്ധന നടപ്പാക്കാന്‍ ഉടമകള്‍ തയാറാകുന്നില്ല. സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമെ വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയൊളളു. വ്യവസായ വകുപ്പിന്റെ ഭാഗമായ തോട്ടം വ്യവസായത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വകുപ്പ് മന്ത്രിയുടെ സാനിധ്യവും ഉണ്ടാകണം. തൊഴില്‍, വ്യവസായ മന്ത്രിമാരുടെ മുമ്പാകെ വേതന വര്‍ദ്ധന ചര്‍ച്ചകള്‍ നടത്തി പുതുക്കി നിശ്ചയിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം
യൂണിയന്‍ ജനറല്‍ സെക്രട്ടറി പി കെ മൂർത്തി ജാഥ ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡന്റ് എ ബാലചന്ദ്രൻ വൈസ് ക്യാപ്റ്റനും, വി യൂസഫ് ഡയറക്ടറുമാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയൻ ചെറുകര, എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.



Leave a Reply