അനുമതിയില്ലാതെ പഞ്ചായത്ത് റോഡ് നിർമ്മാണം: പ്രതിഷേധവുമായി കുടുംബം, പോലീസിൽ പരാതി
മാനന്തവാടി: വിമല നഗറിൽ കുറിയേടത്ത് ലില്ലി ജോസിൻ്റെ ഉടമസ്ഥതയിലുള്ള 144/118 സർവ്വേ നമ്പറിലെ സ്ഥലത്ത് അനുമതിയില്ലാതെ പഞ്ചായത്ത് റോഡ് നിർമ്മിക്കാൻ ശ്രമം നടക്കുന്നതായി പരാതി. ലില്ലിയുടെ മകൻ ലിജോ കുറിയേടത്തും ഭർത്താവ് കെ ടി ജോസും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 15 വർഷമായി നികുതി അടച്ചുവരുന്ന സ്ഥലമാണിതെന്നും റിസോർട്ട് ഉടമയ്ക്ക് വേണ്ടിയാണ് പഞ്ചായത്ത് അധികൃതർ റോഡ് നിർമ്മാണത്തിന് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
തങ്ങളുടെ ഭൂമി പഞ്ചായത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു സമ്മതപത്രവും നൽകിയിട്ടില്ലെന്നും എന്നാൽ ഇത് പഞ്ചായത്ത് സ്ഥലമാണെന്ന് അധികൃതർ വാദിക്കുന്നുവെന്നും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും പഞ്ചായത്തിലില്ലെന്നും ഒരു വീട് പോലുമില്ലാത്ത സ്ഥലത്തേക്കാണ് ബലമായി റോഡ് നിർമ്മിക്കാൻ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് ഇറക്കിയിട്ടുണ്ട്.
ചില ആളുകൾ തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കുന്നുവെന്ന ആരോപണവും കുടുംബം നിഷേധിച്ചു. 15 ഓളം കുടുംബങ്ങൾ താമസിക്കുന്ന നവ്യാം കുന്ന് ഉന്നതിയിൽ നിന്ന് റോഡ് നിർമ്മാണം ആരംഭിക്കുകയാണെങ്കിൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.





Leave a Reply