May 6, 2026

തുല്യതയില്‍ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കള്‍ക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

0
site-psd-273
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: തുല്യതാ പഠിതാക്കള്‍ക്ക് ബിരുദധാരികളാവാന്‍ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയര്‍ സെക്കന്‍ഡറി തുല്യതാ വിജയികള്‍ക്കായി സാക്ഷരതാ മിഷനുമായി കൈകോര്‍ത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. വി.പി ജഗതി രാജ് നിര്‍വഹിച്ചു.
വിദ്യാഭ്യാസം സമൂഹത്തിലെ അസമത്വങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതികരിക്കാന്‍ പ്രാപ്തരാക്കുന്ന ശക്തമായ ആയുധമാണെന്നും, അത് ജോലിക്ക് മാത്രമല്ല വ്യക്തിത്വ വികാസത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന നൂതന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് ബിരുദ പഠനം.

പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയിച്ചവര്‍ക്ക് സാമ്പത്തിക പരാധീനതയുടെ പേരില്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ വിഭാഗത്തിലെ പഠിതാക്കളുടെ 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാരുടെ 75 ശതമാനം ഫീസും പട്ടികവര്‍ഗ്ഗ പഠിതാക്കളുടെ 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും. പദ്ധതിയുടെ
ആദ്യ ഘട്ടത്തില്‍ 62 പേരാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 138 പേര്‍ക്കാണ് അവസരം. കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജ് എന്നിവടങ്ങളില്‍ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. മുഹമ്മദ് ബഷീര്‍, ഉഷ തമ്പി, സീത വിജയന്‍, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, ഓഫീസ് സ്റ്റാഫ് പി.വി ജാഫര്‍, കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിനോദ് തോമസ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *