മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരികെ പിടിക്കാൻ എൽഡിഫ്; സുൽത്താൻ ബത്തേരിയിൽ മത്സരം കടുക്കും
ബത്തേരി: സിറ്റിംഗ് സീറ്റ് നിലനിർത്താൻ യുഡിഎഫും 2011 ൽ കെെവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ എൽഡിഎഫും പരിശ്രമിക്കുമ്പോൾ സുൽത്താൻ ബത്തേരി മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത് കനത്ത പോരാട്ടത്തിന്. യു.ഡി.എഫിൽ ഐ.സി. ബാലകൃഷ്ണനും എൽ.ഡി.എഫിൽ എം.എസ്. വിശ്വനാഥനും എൻഡിഎയിൽ നിന്ന് എ എസ് കവിതയുമാണ് മത്സരരംഗത്ത്.
നിലവിലെ എംഎൽഎയായ ഐ.സി. ബാലകൃഷ്ണൻ നാലാം തവണയാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്, എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളെപോലെ ഇത്തവണ മത്സരം അത്ര എളുപ്പമാവില്ലെന്നുറപ്പാണ്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമന കോഴയുമായി ബന്ധപ്പെട്ട വിവാദം, ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യ തുടങ്ങിയവ യുഡിഎഫിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. മാത്രമല്ല ഈ വിഷയങ്ങളിലൊക്കെ ഐ.സി. ബാലകൃഷ്ണന്റെ പേരും ഉയർന്നുവന്നിരുന്നു. ഇത് വോട്ടർമാർക്കിടയിൽ ബാലകൃഷ്ണനെതിരെ വ്യത്യസ്താഭിപ്രായങ്ങൾക്കിടയാക്കും. അതിനാൽ അദ്ദേഹത്തിന് വോട്ടർമാരെ കൈയിലെടുക്കാൻ ഏറെ പ്രയത്നിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
കുറുമ സമുദായം ഏറെയുള്ള നിയമസഭ മണ്ഡലമാണ് ബത്തേരി. എന്നിട്ടും ആ സമുദായത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാൻ യു.ഡി.എഫിന് കഴിയാത്തത് വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. കുറുമ സമുദായത്തിന്റെ അവകാശവാദവും ഐ.സി. ബാലകൃഷ്ണന് തിരിച്ചടിയാകാനിടയുണ്ട്. ഡി.സി.സി സെക്രട്ടറി ഒ.ആർ. രഘുവും, പുൽപള്ളിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഇ.എ. ശങ്കരനും തങ്ങളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ, സംസ്ഥാന നേതാക്കളെ സമീപിച്ചിട്ടുണ്ട്. രഘുവും ശങ്കരനും കുറുമ സമുദായത്തിൽപ്പെട്ട ആളുകളായതിനാൽ അവരുടെ ആവശ്യം പെട്ടെന്ന് തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വത്തിനാവില്ല. കുറുമ സമുദായത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള ഒരു മത്സരം സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫിനെ എത്രമാത്രം ബാധിക്കുമെന്നത് കണ്ടറിയണം.
മണ്ഡലം രൂപീകൃതമായതിന് ശേഷം രണ്ടുതവണ മാത്രമാണ് ബത്തേരിയിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1996 ൽ പിവി വർഗീസ് വെെദര്യരും 2006 ൽ പി കൃഷ്ണ പ്രസാദുമാണ് എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് നിയമസഭയിലെത്തിയത്. 2011 ൽ ഐ.സി. ബാലകൃഷ്ണനാണ് എൽഡിഎഫിൽ നിന്ന് മണ്ഡലം തിരികെ പിടിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മണ്ഡലം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. അതിനാൽ മണ്ഡലം തിരികെ പിടിക്കുകയെന്നത് എൽ.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ്.
സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മിക്കതും 2021നെ അപേക്ഷിച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പമാണ് നിന്നതെന്നത് ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ യുഡിഎഫിലെ വിവാദങ്ങളും മറ്റും ചർച്ചാ വിഷയമാക്കി മണ്ഡലത്തിൽ മേൽക്കെ നേടാനുള്ള പരിശ്രമത്തിലാണ് എൽഡിഎഫ്. നിലവിൽ മൂന്നാം സ്ഥാനത്താണ് ബിജെപി. മികച്ച പ്രകടനത്തിലൂടെ മണ്ഡലത്തിലെ വോട്ട് ഷെയർ കൂട്ടാനുള്ള പരിശ്രമത്തിലാണ് എൻഡിഎ.
കൃഷിയും കാടും വന്യജീവികളും മനുഷ്യരും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടം നടക്കുന്ന ഭൂമികയാണ് സുൽത്താൻ ബത്തേരി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വന്യജീവി സംഘർഷവും കാർഷിക പ്രതിസന്ധിയും തന്നെയാകും പ്രധാന ചർച്ചാവിഷയങ്ങൾ. സർക്കാരിന്റെ ഭരണ നേട്ടങ്ങളിലൂടെ വോട്ടർമാരെ കയ്യിലെടുക്കാൻ എൽഡിഎഫിനാകുമോ അതോ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തങ്ങളിലൂടെ സീറ്റ് നിലനിർത്താൻ യുഡിഎഫിന് സാധിക്കുമോയെന്ന് വരുംദിവസങ്ങളിൽ കണ്ടറിയാം.





Leave a Reply