കോൺഗ്രസ് വിട്ട് ബിജെപിയിൽ; പാർട്ടി അംഗത്വം സ്വീകരിച്ച് കോൺഗ്രസ് നേതാവ് ഇ.എ. ശങ്കരൻ
കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന ഇ.എ. ശങ്കരൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. നേരത്തെ സിപിഐഎമ്മിലായിരുന്ന ശങ്കരൻ പിന്നീട് കോൺഗ്രസിലേക്ക് മാറുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാത്തതിലുള്ള അപ്രിതിയാകാം പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കുറുമ സമുദായം ഏറെയുള്ള നിയമസഭ മണ്ഡലമാണ് ബത്തേരി. എന്നിട്ടും ആ സമുദായത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാൻ യു.ഡി.എഫിന് കഴിയാത്തത് വലിയ എതിർപ്പിന് കാരണമായിരുന്നു. മാത്രമല്ല സുൽത്താൻ ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എയായ ഐ.സി. ബാലകൃഷ്ണനെ മാറ്റി തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന നേതാക്കളെ സമീപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള ഫലം ലഭിച്ചിരുന്നില്ല. ഇതാകാം പുതിയ രാഷ്ട്രീയ നീക്കത്തിലേക്ക് നയിച്ചത്.
നേരത്തെ എ.കെ.എസ് നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കൂടാതെ 2011-ൽ എൽഡിഎഫ് പ്രതിനിധിയായ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. പിന്നീടാണ് കോൺഗ്രസിലേക്ക് ചുവടുമാറ്റിയത്. കുറുമ സമുദായത്തിന്റെ അവകാശവാദവും ശങ്കരന്റെ കൂറുമാറ്റവും സുൽത്താൻബത്തേരി മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയാകാനിടയുണ്ട്.





Leave a Reply