അമ്പുകുത്തി ചോയിമൂല പ്രദേശവാസികളുടെ ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തീകരിക്കാൻ ആറുമാസം സമയം കൂടി അനുവദിക്കണം: മാനന്തവാടി നഗരസഭ
മാനന്തവാടി: അമ്പുകുത്തി ചോയിമൂല പ്രദേശവാസികളുടെ ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തീകരിക്കാൻ ആറുമാസം സമയം കൂടി അനുവദിക്കാൻ മാനന്തവാടി നഗരസഭ റവന്യൂ അധികൃതരോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഡിവിഷനിലെ ചില പ്രദേശങ്ങൾ 1968 ൽ ഗവൺമെന്റ് എസ് ചീറ്റ് ഭൂമിയായി ഏറ്റെടുത്തിട്ടുള്ളതാണ് എന്ന് ഡിജിറ്റൽ സർവേയിൽ കണ്ടെത്തിയിരുന്നു. അതിന്റെ ഫലമായി പ്രദേശവാസികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വേണ്ടതായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
60 വർഷത്തിലധികമായി ഭൂമി കൈവശം വെച്ച് നികുതി അടച്ച് വീട് നിർമ്മിച്ചു താമസിച്ചുവരുന്നതാണ് പ്രദേശവാസികൾ. അധികൃതർ നടപടികളുമായി മുന്നോട്ടു പോയാൽ പ്രദേശത്ത് വലിയ സംഘർഷങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടവരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭ ഭൂമി കൈവശക്കാരെയും റവന്യൂ അധികൃതരായ തഹസിൽദാർ എം സി രാകേഷ്, സർവ്വേ സൂപ്രണ്ട് ഷരീഫ്, വില്ലേജ് ഓഫീസർ രജീഷ് എം കെ എന്നിവരെയും സംയുക്തമായി വിളിച്ച് മീറ്റിംഗ് നടത്തി വിഷയം ചർച്ച ചെയ്തത്.
യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി വി ജോർജ്, ലേഖ രാജീവൻ, ഷിബു കെ ജോർജ്, പി വി എസ് മൂസ കൗൺസിലർമാരായ റസീന ബിഗം, ശരണ്യ പ്രദേശവാസികളായ ജോസ് വരകിൽ, ബിനു ആലിയാട്ടുകുടി എന്നിവർ സംസാരിച്ചു.





Leave a Reply