July 4, 2026

ഉത്സവാഘോഷം നാട്ടാന പരിപാലനചട്ടം പാലിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
നാട്ടാനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് ജില്ലയിലെ ആനകളുടെ ഉടമസ്ഥര്‍, അമ്പലകമ്മിറ്റികള്‍, ദേവസ്വം കമ്മിറ്റികള്‍, മറ്റ് സംഘാടകര്‍ തുടങ്ങിയവര്‍ നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.വീഴ്ച വരുത്തന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.  ജില്ലാകളക്ടറുടെ  അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച യോഗത്തിലാണ് തീരുമാനം.   ആനയെ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും എഴുന്നള്ളിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം.  രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കോ ഉത്സവ കമ്മിറ്റികള്‍ക്കോ, വ്യക്തികള്‍ക്കോ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കില്ല.  ആനകളെ 6 മണിക്കൂറില്‍ കൂടുതല്‍ ഉത്സവാഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല.  ആനകളില്‍ നിന്നും 3 മീറ്റര്‍ അകലത്തില്‍ മാത്രമെ ആളുകള്‍ നില്‍ക്കാനോ നടക്കാനോ പാടുള്ളു.  മദ്യപിച്ച പാപ്പാന്‍മാര്‍ ആനയുടെ കൂടെ നില്‍ക്കാനോ നടക്കാനോ പാടില്ല.  പരിക്ക് പറ്റിയതോ, ഗര്‍ഭം ധരിച്ചതോ, ശാരീരികാസ്വാസ്ഥ്യങ്ങളുള്ളതോ കണ്ണ് കാണാത്തതോ ആയ ആനകളെയും 1.5 മീറ്ററില്‍ താഴെയുള്ള ആനക്കുട്ടികളെയും ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കരുത്.  ആനയെ കൊടുംവെയിലത്ത് നിര്‍ത്താനോ ആനയുടെ അടുത്ത് നിന്ന് പടക്കം പൊട്ടിക്കാനോ പാടില്ല.  ആനയ്ക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടിയിട്ടുണ്ടെന്ന് ഉത്സവ സംഘാടകരും ആനയുടെ സംരക്ഷകരും ഉറപ്പു വരുത്തണം.  തീവെട്ടിയില്‍ നിന്നുള്ള ചൂട് തട്ടാതിരിക്കാന്‍ ആനയെ തീവെട്ടിയില്‍ നിന്നും അകലത്തില്‍ നിര്‍ത്തണം.  ആനയെ ചൂടില്‍ നിന്നും രക്ഷിക്കുന്നതിന് നനഞ്ഞ ചാക്കില്‍ നിര്‍ത്തുകയോ പന്തലിനടിയില്‍ നിര്‍ത്തുകയോ ചെയ്യണം.  സംഘാടകര്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.  പാപ്പാന്‍മാര്‍ ആനയെ അടിക്കാനോ ആണിയും സൂചിയും ഘടിപ്പിച്ച വടികൊണ്ട് തലയില്‍ തള്ളാനോ പാടില്ല.  ആനയുടെ ഡാറ്റാ ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനുള്ളില്‍ എടുത്തത്) എന്നിവ പാപ്പാന്‍ നിര്‍ബന്ധമായും കരുതണം.  വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമെ മരുന്ന് നല്‍കാന്‍ പാടുള്ളു.  സംഘാടകര്‍ 72 മണിക്കൂര്‍ നേരം 25 ലക്ഷം രൂപയില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം.  എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ പേരെഴുതി കഴുത്തില്‍ തൂക്കേണ്ടതും ഒന്നാം പാപ്പാന്‍ ആനയുടെ കൂടെതന്നെ ഉണ്ടാവുകയും വേണം.  മദമിളകിയതോ കൊലയാളിയോ ആയ ആനയെ 15 ദിവസത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍ അടങ്ങിയ മെഡിക്കല്‍ ടീമിന്റെ പരിശോധനയ്ക്ക് ശേഷം അവരുടെ അനുമതിയോടുകൂടി മാത്രമെ ഉത്സവത്തില്‍ പങ്കെടുപ്പിക്കാവു.  35 വയസിന് മുകളിലുള്ള ആനകളുടെ ആരോഗ്യസ്ഥിതി നിര്‍ബന്ധമായും പരിശോധിക്കണം.  പാപ്പാന് ക്ഷയ രോഗം ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും ആനയുടെ ഉടമസ്ഥന്‍ ഹാജരാക്കണം.  ഫോണ്‍ 04936 202263, 9447979155.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *