ചരിത്രമുറങ്ങുന്ന വടുവഞ്ചാലിൽ കലയുടെ കേളികൊട്ട് : ആർഭാടം കുറച്ചും ആഘോഷമാക്കി നാട്ടുകാർ
വടുവഞ്ചാൽ :
വയലുകളുടെ നാടായ വയനാടിൻറെ ചരിത്രപഠന വഴികളിലേക്ക് വിരൽ ചൂണ്ടുന്ന വീരക്കല്ലുകളുടെയും, പ്രാചീന ലിപികളുടേയും ശിലാലിഖിത കഥകൾ പേറുന്ന നാടാണ് വയനാട് . എടയ്ക്കൽ ഗുഹയുടെയും, സ്വാതന്ത്ര്യസമരത്തിന്റെ രക്തസാക്ഷിയായ വീരപഴശ്ശിയുടെയും , വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റെയും സ്മരണകളുറങ്ങുന്ന മണ്ണ് .
അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിൽ ജനസംഖ്യ വളരെ കുറഞ്ഞ കർഷകരും, ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഇടമാണ് വടുവഞ്ചാൽ. ഇവിടുത്തെ മക്കൾക്ക് അറിവിന്റെ ഇടം തുറന്നു നൽകിയത് ഒരു വനിതയാണ്. പാവങ്ങളുടെ മക്കൾക്കായി ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. അതിന്ന് "വടുവഞ്ചാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ" എന്നറിയപ്പെടുന്നു.
ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിൻറെ ആവശ്യം തിരിച്ചറിഞ്ഞ് ആദ്യമായി ഒരു വിദ്യാലയം എന്ന ചിന്ത കൊണ്ടുവന്നത് കുമാരി കൗസല്യമ്മയാണ്. അവരുടെ പരിശ്രമത്തിനൊടുവിൽ പത്തേക്കർ സ്ഥലത്ത് 1952 ൽ ഒരു പള്ളിക്കുടം ആരംഭിച്ചു. അമ്പലവയൽ പ്രദേശത്തുള്ള രക്ഷിതാക്കൾക്ക് ഇതൊരു അനുഗ്രഹമായി.എൽ.പി സ്കൂളായി ആരംഭിച്ച സ്ഥാപനം പിന്നീട് യുപി സ്കൂളായും മാറി. 1974- ൽ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയതിന്റെ ഫലമായി 1977-ൽ ഹൈസ്കൂളായും സ്ഥാപനം ഉയർന്നു. 2004- 2005 അധ്യായന വർഷത്തിൽ ഹയർസെക്കൻഡറിയും കൂടി വന്നതോടെ സ്കൂളിന്റെ പുരോഗതിയിൽ ഇതൊരു നാഴികക്കല്ലായി മാറി.
പത്തേക്കർ കുന്നിൻ ചെരിവിൽ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും, ഹയർസെക്കൻഡറിയിൽ ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഇന്നുണ്ട്. വിശാലമായ കളിസ്ഥലവും ഇന്നീ വിദ്യാലയത്തിന് സ്വന്തം .
ഒട്ടനവധി ചരിത്രം ഉറങ്ങുന്ന ഈ മണ്ണിലാണ് ഇത്തവണത്തെ വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം അരങ്ങേറുന്നത് . സ്കൂൾ അങ്കണത്തിലെ ഏഴ് വേദികളിലായി ,മൂന്ന് ഉപജില്ലകളിലെ, അറുപത്തിമൂന്ന് വിദ്യാലയങ്ങളിൽ നിന്നും കലാപ്രതിഭകൾ മാറ്റുരയ്ക്കാൻ എത്തും. കോടമഞ്ഞിൻ ചാരുതയിൽ ഇനി രണ്ടു ദിവസം വടുവൻഞ്ചാലിന് ഉത്സവ ദിനങ്ങൾ.
( ഷെഹ്ന ഷെറിൻ)





Leave a Reply