എടവക ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു; പാർപ്പിടത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ
മാനന്തവാടി: എല്ലാവർക്കും വീട്, കുടിവെള്ളം, ക്ഷീര-കാർഷിക മേഖലകളിലെ പുരോഗതി എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് എടവക ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ അവതരിപ്പിച്ച ബജറ്റിൽ 65,83,05,804 രൂപ വരവും 64,79,29,000 രൂപ ചെലവും 1,03,76,804 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും വീട് ലഭ്യമാക്കുന്ന പദ്ധതിക്കായി 5,64,00,000 രൂപയും, സ്വന്തം ഭൂമിയിലെ കൃഷി, നെൽകൃഷി, പശുവളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ജലസേചന പദ്ധതികൾക്കുമായി 1,01,11,000 രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. പട്ടികവർഗ്ഗ ക്ഷേമത്തിനായി രണ്ട് ഘട്ടങ്ങളിലായി യഥാക്രമം 1,46,00,000 രൂപയും 1,75,25,000 രൂപയും വകയിരുത്തി. റോഡ് വികസനം, ഗ്രാമീണ ടൂറിസം, വയോജനക്ഷേമം, ശിശുക്ഷേമം, ആരോഗ്യമേഖലയിലെ സൗജന്യ ചികിത്സ എന്നിവയ്ക്കും പ്രത്യേക വിഹിതം ബജറ്റിലുണ്ട്. പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ, സുബൈദ തോക്കൻ, ലീല ബാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉഷ വിജയൻ, ചിന്നമ്മ ജോസ്, അസിസ്റ്റന്റ് സെക്രട്ടറി അസീസ് എ.കെ., ഹെഡ് ക്ലർക്ക് ബൈജു ബാബു, അക്കൗണ്ടന്റ് സുനിത യു., മുൻ പ്രസിഡന്റുമാരായ എച്ച്.ബി. പ്രദീപ് മാസ്റ്റർ, ബ്രാൻ അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.





Leave a Reply