കർഷകർക്ക് പ്രതീക്ഷ : വാഴക്കുല വില കുത്തനെ ഉയർന്നു. :ഒറ്റ ദിവസം കൊണ്ട് കൂടിയത് ആറ് രൂപ
സി.വി. ഷിബു
കൽപ്പറ്റ : ലോക്ക് ഡൗണിന് ശേഷം തിങ്കളാഴ്ച മുതൽ ചില
ഇളവുകൾ വരുന്നതോടെ വാഴക്കുലക്ക് വില വർദ്ധിച്ചു. ഒറ്റ ദിവസം കൊണ്ട് ഒരു കിലോക്ക് ആറ് രൂപയാണ് കൂടിയത്. കച്ചവടക്കാർ വാഴക്കുല എടുക്കാതായതോടെ കൃഷി വകുപ്പ് നേരിട്ട് വാഴക്കുല സംഭരിക്കാൻ തുടങ്ങിയതാണ് പൊതു മാർക്കറ്റിൽ വില കുത്തെനെ കൂടാൻ കാരണമായത്.
ഒരാഴ്ച മുമ്പ് വരെ വയനാട്ടിൽ 13 രൂപയായിരുന്നു ഒരു കിലോ വാഴക്കയുടെ വില. കൃഷി വകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി 19 രൂപക്ക് ഫോർട്ടി കോർപ്പ് വാഴക്കുല സംഭരിച്ചു തുടങ്ങിയിരുന്നു.പിറ്റേദിവസം മുതൽ പൊതുവിപണിയിൽ 20 രൂപക്കാണ് കച്ചവടക്കാർ വാഴക്കുലയെടുത്തത്. ഇന്നലെ വരെ വില കൂടാതെ ആയപ്പോൾ കൃഷിവകുപ്പ് വീണ്ടും ഇടപെട്ടു. കർഷകരെ സംഘടിപ്പിച്ച് വാഴക്കുല മൊത്തമായി വിൽക്കുന്നതിന് പൊതുവിപണിയിലെ കച്ചവടക്കാരും ആയി ഉദ്യോഗസ്ഥർ വിലപേശി. ഞായറാഴ്ച 23 രൂപയ്ക്ക് കർഷകരിൽനിന്ന് വാഴക്കുല എടുക്കാൻ തീരുമാനം ആവുകയും തവിഞ്ഞാൽ പഞ്ചായത്തിലെ പേരിൽ ഇക്കോ ഷോപ്പ് മുഖേന സംഭരിക്കാനും തീരുമാനമായി. ഇതറിഞ്ഞ മറ്റു കച്ചവടക്കാർ വീണ്ടും വിലകൂട്ടി കൃഷി വകുപ്പിൻറെ തന്ത്രം പൊളിക്കാനായി നീക്കം നടത്തിയെങ്കിലും വീണ്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിലപേശി 26 രൂപ പ്രകാരമാണ് പേര്യയിൽ നിന്നും വാഴക്കുല എടുത്തത്. 30 ടൺ വാഴക്കുല ആണ് ഒരു പ്രദേശത്ത് നിന്ന് മാത്രം കൃഷി വകുപ്പ് മുഖേന വിപണനം നടത്തിയത്.ഇടവകയിലും മാനന്തവാടിയിൽ ഇതേരീതിയിൽ സംഭരിക്കാൻ കൃഷി വകുപ്പ് നീക്കം നടത്തിയെങ്കിലും മൊത്തക്കച്ചവടക്കാർ ഇടപെട്ടു സംഭരണം പൊളിച്ചു. പൊതുവിപണിയിൽ വില കൂടുന്നതു വരെ സംഭരണം തുടരും എന്ന് കൃഷി വകുപ്പ്
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി
, അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ് ) അജയ് അലക്സ് എന്നിവർ പറഞ്ഞു.
വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നും കൃഷി ഓഫീസർ മാരുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് മൊത്ത കച്ചവടം നടത്തി വിലപേശാൻ ആണ് കൃഷിവകുപ്പിന് തീരുമാനം. വയനാട് ജില്ലയിൽ
8700 ഹെക്ടർ സ്ഥലത്ത് മൂന്ന് മാസത്തെ ഈ സീസണിൽ നേന്ത്രവാഴ കൃഷി ഉണ്ട് .
ഒരു ഹെക്ടറിൽ 2500 വാഴ പ്രകാരം കർഷകർ കൃഷി ചെയ്യുന്നു.വയനാട്ടിൽ
രണ്ട് ലക്ഷം ടണ്ണിന് മുകളിലായിരിക്കും ഈ വർഷത്തെ വാഴക്കുല ഉൽപ്പാദനം .
വയനാട് ജില്ലയിൽ വാഴക്കുലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ യൂണിറ്റുകൾ ഇല്ലാത്തതിനാലും ആഭ്യന്തര ഉപഭോഗം കുറവായതിനാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരെയും വയനാട്ടിൽ നിന്നും സാധാരണ വാഴക്കുല കയറ്റി കൊണ്ടു പോകാറുണ്ട്. ഇത്തവണ ലോക്ക് ഡൗണിന് തുടർന്ന് വാഴക്കുല പുറത്തേക്ക് കൊണ്ടു പോകാൻ ആകാത്തതാണ് വില കുറയാൻ കാരണമായത്.ഇതിനെ തുടർന്നാണ് കൃഷിവകുപ്പ് വിപണിയിൽ ഇടപെട്ടത്.





Leave a Reply