മുണ്ടക്കൈ ദുരന്തം; അനുശോചനം അറിയിച്ച് ജോ ബൈഡൻ, വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു
വാഷിങ്ടൺ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്നലെയാണ് അനുശോചനം അറിയിച്ചുള്ള യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്ത് വന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ താൻ അനുശോചനം അറിയിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു. ദുരന്തത്തിന് ഇരയായവർക്കൊപ്പം ഞങ്ങളുടെ പ്രാർഥനകളുണ്ടാവുമെന്നും ബൈഡൻ കൂട്ടിചേർത്തു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നും സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സൈനികരേയും ആദ്യ രക്ഷാദൗത്യത്തിനിറങ്ങിയവരുടേയും ധീരമായ ഇടപെടലുകളെ അഭിവാദ്യം ചെയ്യുകയാണ്. ദുരന്തം അനുഭവിക്കുന്ന ഇന്ത്യൻ ജനത എപ്പോഴും ചിന്തകളിലുണ്ടാവുമെന്നും ബൈഡൻ പറഞ്ഞു.
മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാൽ, 189 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇ തിൽ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവർത്ത നങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നു ണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾ പൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു.





Leave a Reply