നികുതി വെട്ടിപ്പ്:പുതിയതായി വാഹനം വാങ്ങിയ ഇരുപതോളം പേർക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു.
കല്‍പ്പറ്റ: കൈനാട്ടിയിലെ ക്ലാസിക് ഹുണ്ടായ് ഷോറൂമില്‍ നിന്ന് വില്‍പന നടത്തിയ വാഹനങ്ങളുടെ നികുതി സര്‍ക്കാരിലേക്ക് അടക്കുന്നതില്‍ വീഴ്ച വരുത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. ഇതേ തുടര്‍ന്ന് പുതിയതായി വാഹനം വാങ്ങിയ ഇരുപതോളം ആളുകള്‍ക്ക് നികുതിവെട്ടിപ്പ് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. തങ്ങളില്‍ നിന്ന് ഷോറും അധികൃതര്‍ തുടക്കത്തില്‍ നികുതി പണം ഈടാക്കിയിരുന്നുവെന്നായിരുന്നു കാര്‍ ഉടമകളുടെ പ്രതികരണം. ഒടുവില്‍ കാര്‍ ഉടമകളും ഷോറും അധികൃതരും ചേര്‍ന്ന് ധാരണയിലെത്തി കാര്‍ ഉടമകളുടെ പേരില്‍ സര്‍ക്കാരിലേക്ക് നികുതി അടച്ചു. നികുതിവെട്ടിപ്പ് പ്രശ്‌നത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് €ാസിക് ഹുണ്ടായ് ഡീലറുടെ വാഹന വില്‍പന താല്‍ക്കാലികമായി തടയുകയും ചെയ്തിരുന്നു. ഈ ഷോറൂമില്‍ നിന്നു വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കിയില്ല. ഇതോടെയാണ് സര്‍ക്കാരിനു ലഭിക്കേണ്ട തുക അടച്ചത്. ശരാശരി 10000 മുതല്‍ 15,000 രപവരെയാണ് പുതിയ വാഹനങ്ങള്‍ക്ക് നികുതി അടക്കേണ്ടത്. ഒരു ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പാണ് അധികൃതര്‍ കണ്ടെത്തിയത്. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് ഷോറും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വയനാട് ആര്‍.ടി.ഒ. പറഞ്ഞു.
വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. പുതിയ വാഹനങ്ങളുടെ വില അടിസ്ഥാനപ്പെടുത്തിയുള്ള മുഴുവന്‍ നികുതിയും അടക്കുന്നതിലാണ് വീഴ്ച വരുത്തിയത്. നികുതി അടക്കേണ്ടത് ഉടമകളാണെങ്കിലും സാധാരണയായി വില്‍പന സമയത്ത് നികുതിയും മറ്റ് ഇനങ്ങളിലുള്ള തുകയും ഡീലര്‍മാര്‍ ഉടമകളില്‍ നിന്ന് വാങ്ങി സര്‍ക്കാരിലേക്ക് അടക്കുകയാണ് ചെയ്യുന്നത്. തന്‍മൂലം കാര്‍ വാങ്ങിയവര്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചത്. എന്നാല്‍ തങ്ങള്‍ മുഴുവന്‍ തുകയും ഡീലര്‍ക്ക് നല്‍കിയിരുന്നുവെന്നാണ് ഉടമകള്‍ അധികൃതരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നിറുത്തിവെക്കുകയും ചെയ്തതോടെ പെട്ടന്ന് പ്രശ്‌ന പരിഹാരമുണ്ടായി. കുറച്ചു നാളുകളായി ഈ ഷോറൂമില്‍ നിന്ന് വില്‍പന നടത്തിയ വാഹനങ്ങളുടെ മുഴുവന്‍ നികുതിയും സര്‍ക്കാരിലേക്ക് എത്തിയിട്ടില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. വാഹന വില്‍പന സംബന്ധിച്ചുള്ള രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു.





Leave a Reply