May 5, 2026

വനത്തിനു പുറത്തേക്ക് താമസം : ചെട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പ് നീളുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ-വനത്തിനു പുറത്തേക്ക് താമസം മാറ്റുന്നതിനുള്ള ചെട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഫണ്ടിന്റെ അഭാവത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിര്‍വഹണം വഴിമുട്ടിയതാണ് ഗ്രാമീണര്‍ക്കു വിനയാകുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലാണ്  ചെട്യാലത്തൂര്‍. ഇവിടെയുള്ളതില്‍ 230 യോഗ്യതാകുടുംബങ്ങള്‍ക്കായി 18.48 കോടി രൂപ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2017 മാര്‍ച്ച് ആറിനു അനുവദിച്ചതാണ്. ഈ തുക  വയനാട്  കലക്ടറുടെയും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെയും സംയുക്ത ട്രഷറി അക്കൗണ്ടില്‍  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിക്ഷേപിച്ചെങ്കിലും പദ്ധതി നിര്‍വഹണത്തിനു ഉപയോഗപ്പെടുത്താനായില്ല. ട്രഷറി നിയന്ത്രണമാണ് തുക വിനിയോഗത്തിനു തടസമായത്. ഇതിനിടെ ട്രഷറി അക്കൗണ്ടിലെ  പണം ധനവകുപ്പ് ജനുവരി ഒന്നിനു പിന്‍വലിച്ചു. ജനപ്രതിനിധികളുടെയടക്കം ഇടപെടലിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ധന വകുപ്പ് കഴിഞ്ഞമാസം തുക തിരികെ നിക്ഷേപിച്ചെങ്കിലും വൈകാതെ വീണ്ടും പിന്‍വലിക്കുകയാണുണ്ടായത്. 
      പുനരധിവാസ പദ്ധതി ഗുണഭോക്താക്കളുടെ പ്രതിനിധികളും ജില്ലയില്‍നിന്നുള്ള എം.എല്‍.എമാരും ആവര്‍ത്തിച്ച്  അഭ്യര്‍ഥിച്ചിട്ടും പണം തിരികെ നിക്ഷേപിക്കാന്‍ ധനവകുപ്പ്  കൂട്ടാക്കുന്നില്ല. 
സ്വയംസന്നദ്ധ പുനരധിവാസത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ജില്ലാ കലക്ടറുടെയും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറുടെയും സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിച്ചത് നേരത്തേ വിവാദമായിരുന്നു.  2011ല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗരേഖയനുസരിച്ച് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ജില്ലാ കലക്ടറുടെ അക്കൗണ്ടിലാണ് പണം  നിക്ഷേപിക്കേണ്ടത്. 2016 വരെ ഇത്തരത്തിലാണ് തുക നിക്ഷേപിച്ചിരുന്നതും. എന്നാല്‍ 2017ല്‍  മാര്‍ഗനിര്‍ദേശത്തിനു വിരുദ്ധമായി സംയുക്ത അക്കൗണ്ടില്‍ ട്രഷറിയിലാണ് തുക നിക്ഷേപിച്ചത്. ഇത് പദ്ധതി അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് ചെട്ട്യാലത്തൂര്‍ പുനരധിവസ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. 
ചെട്ട്യാലത്തൂര്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ലോക്‌സഭയെയും രാജ്യസഭയെയും തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപവും  നിലനില്‍ക്കുകയാണ്. 
    ചെട്യാലത്തൂരില്‍  പുനരധിവാസം നടന്നുവെന്നാണ് രാജ്യസഭയില്‍ സി.പി. നാരായണനും ലോക്‌സഭയില്‍ ജോയ്‌സ് ജോര്‍ജും വിഷയം ഉന്നയിച്ചപ്പോള്‍ കേന്ദ്ര മന്ത്രാലയം രേഖാമൂലം അറിയിച്ചത്. 
കൈവശഭൂമിയുടെയും വീടിന്റെയും പ്രമാണങ്ങളും തുക കിട്ടിയതായി സമ്മതിച്ച് മുദ്രപ്പത്രത്തിലെഴുതിയ സത്യവാങ്മൂലവും ഗുണഭോക്തൃകുടുംബങ്ങള്‍  മാസങ്ങള്‍ മുമ്പ് വനം വകുപ്പിനു കൈമാറിയതാണ്. കൈവശഭൂമിയില്‍ നിയമപരമായ അവകാശം ഇല്ലാത്ത അവസ്ഥയിലാണ്  ചെട്യാലത്തൂരിലെ കുടുംബങ്ങള്‍. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *