വടക്കനാട് വിഷയത്തിൽ ഡി.എഫ്.ഒ.അനാസ്ഥ വെടിയണം
.
സുൽത്താൻ ബത്തേരി : വടക്കനാട് ഭാഗത്തുള്ള കൃഷിക്കാരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് അടിയന്തിരമായി ജനവാസ മേഖലയിൽനിന്ന് നീക്കം ചെയ്യണമെന്ന് കേരളകോൺഗ്രസ് ചെയർമാനും മുൻകേന്ദ്രമന്തിയുമായ പി.സി.തോമസ്. വടക്കനാട് സമരസമരസമിതിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നടക്കുന്ന നിരാഹാര സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വനംവകുപ്പ് മന്ത്രി കെ.രാജുവുമായി വടക്കനാട് കർഷകർ അഭിമുഖീകരിക്കുന്ന ദുരിതത്തെക്കുറിച്ച് സമരപ്പന്തലിൽ നിന്നു തന്നെ ഫോണിൽ സംസാരിച്ചു. ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് യുക്തമായ നിർദ്ദേശം നൽകാമെന്ന് വനംമന്ത്രി പി.സി.തോമസിന് ഉറപ്പ് നൽകി. ജനജീവിതത്തിന് നിരന്തരം ഭീഷണി മുഴക്കുന്ന വടക്കനാട്ട് കൊമ്പനെ ഉടൻ തളയ്ക്കണമെന്നും വേണ്ടിവന്നാൽ മയക്കുവെടി വെച്ച് മറ്റൊരു വനത്തിലേക്ക് മാറ്റണമെന്ന് മന്ത്രിയോട് പി.സി.തോമസ് അഭ്യർത്ഥിച്ചു.
സമരസമിതി ചെയർമാൻ ഫാദർ: ജോബി മുക്കാട്ട്കാവുങ്കൽ മുൻകേന്ദ്രമന്ത്രിയേയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും സ്വാഗതം ചെയ്തു.
കരുണാകരൻ വെള്ളക്കെട്ട്, എം.ടി. കുര്യാക്കോസ് എന്നിവർ നിലവിലെ നിരാഹാര സത്യാഗ്രഹത്തിന്റെ പശ്ചാത്തല കാരണങ്ങൾ വിശദീകരിച്ചു. നിരാഹാരമനുഷ്ഠിച്ചു വരുന്ന ശ്രീമതി സോണിയ ജെയിംസ്, ഷേർലി പൗലോസ് എന്നിവർക്കും ഇതിന് മുമ്പ് നിരാഹാരമനുഷ്ഠിച്ച ശ്രീമതി വിജയനാരായണൻ, ജ്യോതി സുരേഷ് എന്നിവർക്കും പി.സി.തോമസ് അഭിവാദ്യമർപ്പിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറിമാരായ പി.ജെ.ബാബു, മാനുവൽ കാപ്പൻ, ജില്ലാ പ്രസിഡണ്ട് അനിൽ കരണി, ജന: സെക്രട്ടറി വർക്കി ആമ്പശ്ശേരി, ആന്റോ അഗസ്റ്റിൻ, ജെയ്സൺ എം.സെബാസ്റ്റ്യൻ, ജോസഫ് ചാക്കോ എന്നിവരും ജില്ലയിലെ പാർട്ടി പ്രവർത്തകരും പി.സി.തോമസിനോടൊപ്പം സമരപ്പന്തൽ സന്ദർശിച്ചു.
Leave a Reply