സൈബർ ആത്മഹത്യാ ഗ്രൂപ്പ് .: ആദ്യ രണ്ട് ഘട്ട അന്വേഷണത്തിലും കുറ്റകൃത്യം സ്ഥിരീകരിച്ചു. : മൂന്നാം ഘട്ടം തീവ്രവാദ ബന്ധം.
സി.വി.ഷിബു.
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ബുധനാഴ്ച്ചക്കുള്ളില്‍ പ്രാഥമികഘട്ടം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഐജിമാരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും നടക്കുന്ന അന്വേഷണത്തില്‍ മലബാറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും, ഡിജിറ്റല്‍ ആക്ടിവിക്‌സ്റ്റുകളും, മനശാസ്ത്രവിദഗ്ധരും അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്. നേരത്തെ നടത്തിയ അന്വേഷണത്തിൽ മരിച്ചവരുടെ 15 കൂട്ടുകാരും അംഗങ്ങളായത് സൈക്കോ ചെക്കൻ എന്ന സമൂഹമാധ്യമ കൂട്ടായ്മയാണന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ മറ്റ് രണ്ട് സജീവ ഓൺലൈൻ ഗ്രൂപ്പുകളെക്കുറിച്ചും വ്യക്തമായിരുന്നു .ഇപ്പോൾ
മൂന്ന് ഘട്ടമായുള്ള അന്വേഷണമാണ് നടത്തുന്നത്. ഒന്നാംഘട്ടം സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളും, രണ്ടാംഘട്ടത്തില്‍ സൈബര്‍ കാര്യങ്ങളും, മൂന്നാംഘട്ടത്തില്‍ തീവ്രവാദ ബന്ധവുമാണ് അന്വേഷണ വിധേയമാക്കിയിട്ടുള്ളത്. മരിച്ച രണ്ട് കൗമാരക്കാരുടെയും, ശൃഖലയില്‍ പെട്ട കുട്ടികളുടെയും കാര്യത്തില്‍ സൈബര്‍ ഘട്ടത്തിലും , മനശാസ്ത്രഘട്ടത്തിലും പോലീസിന്റെ സംശയങ്ങള്‍ സ്ഥിരീകരിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയായി. മൂന്നാംഘട്ടമായ തീവ്രവാദ സ്വഭാവമോ, ബന്ധമോ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. പ്രത്യേക പക മനസില്‍ സൂക്ഷിച്ച് ഒരുതലമുറയെ തന്നെ ഇല്ലാതാക്കാന്‍ ലക്ഷ്യംവെച്ച് ആസൂത്രിതമായി വിഭാവനം ചെയ്തിട്ടുള്ള ഗൗരവപരമായ ഒരു കുറ്റകൃത്യമായാണ് ഈ പുതിയ പ്രവണതയെ വിദഗ്ധര്‍ കാണുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഈ കെണിയില്‍ അകപ്പെട്ടുപോയ കൗമാരക്കാരായ ചിലര്‍ ഇപ്പോള്‍ മനശാസ്ത്ര ചികിത്സയിലാണ്. മനശാസ്ത്ര വിദഗ്ധരുടെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇങ്ങനെ ചികിത്സയില്‍ കഴിയുന്ന ചുരുക്കം ചിലരുമായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഭാവിയിലേക്കുള്ള എന്തെങ്കിലും കുറ്റകൃത്യമോ തീവ്രവാദ പ്രവര്‍ത്തനമോ ലക്ഷ്യംവെച്ച് നടത്തുന്ന മുന്നൊരുക്കങ്ങളായിട്ടാണോ ഇതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസിന്റെ രഹസ്യാന്വേഷണം വിഭാഗം ഓണ്‍ലൈന്‍ സൈബര്‍ ശൃംഖലയെക്കുറിച്ചുള്ള സമാന്തരമായ അന്വേഷണവും നടത്തിവരുന്നുണ്ട്. മനശാസ്ത്ര തെളിവുകളും സൈബര്‍ തെളിവുകളും കൃത്യമായതിനാല്‍ മൂന്നാംഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞയുടന്‍ ഐ.ടി ആക്ട് പ്രകാരവും പോക്‌സോ പ്രകാരവും, ഐ.ടി.സി ആക്ട് പ്രകാരവും സംഭവത്തില്‍ കേസെടുക്കാനുള്ള പോലീസിന്റെ നീക്കം. കണ്ണൂർ ഐ.ജി. ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണ് മലബാറിലെ അന്വേഷണം.
Leave a Reply