കൗമാരക്കാരുടെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം: സംഭവം അതീവ ഗൗരവകരമാണന്ന് ഡി.വൈ.എസ്.പി.
കൽപ്പറ്റ: വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവകരമാണന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.വൈ. എസ്. പി. പ്രിൻസ് അബ്രാഹം . ആത്മഹത്യയിൽ സമൂഹ മാധ്യമങ്ങളിലെ ഓൺലൈൻ ശൃംഖലക്ക് പങ്കുണ്ടെന്നും മരണത്തിന്റെ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം. സൈബർ ഫോറൻസിക് പരിശോധനാ ഫലം മരിച്ച കുട്ടികളുടെ രണ്ട് ഫോണുകളുടെ വിശദമായ പരിശോധനയും പൂർത്തിയായാൽ മാത്രമെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനാകൂവെന്നും പോലീസ് പറഞ്ഞു. കേസ് ഗൗരവകരമായതിനാൽ പുതിയ ആറംഗ അന്വേഷണ സംഘത്തിന് രൂപം നൽകി. കൽപ്പറ്റ ,വൈത്തിരി സി.ഐ. മാർ ഉൾപ്പെട്ട ആറംഗ സംഘം വിശദമായ അന്വേഷണം പൂർത്തിയാക്കിയാൽ മാത്രമെ കൃത്യമായ വ്യക്തത ലഭിക്കൂ. വാഹന ഇടപാടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പണമിടപാട് നടന്നിട്ടുണ്ടന്നും ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടന്നും ഡി.വൈ. എസ്.പി. പറഞ്ഞു. സൈക്കോ ചെക്കൻ പോലുള്ള ഓൺലൈൻ ഗ്രൂപ്പുകൾ പലതും സംസ്ഥാനത്ത് സജീവമാണ്. ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ വിശാലമായ അന്വേഷണം നടന്നു വരുന്നുണ്ട്. ഒരു മാസത്തെ ഇടവേളയിൽ വയനാട്ടിൽ രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് കണ്ണൂർ സ്വദേശിയായ കൗമാരക്കാരൻ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇട്ടത് ലൈക്കുകളുടെ എണ്ണം കൂട്ടാനാണന്ന് പോലീസ് പറയുന്നു.
Leave a Reply