സമ്പന്നനും അദ്ധ്വാനിയുമായിരുന്നു: അരിവാൾ രോഗം രാധാകൃഷ്ണന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി: ഒടുവിൽ ജീവനൊടുക്കി.
സി.വി.ഷിബു
കൽപ്പറ്റ:
വയനാട്ടിലെ തിരുനെല്ലി അപ്പപ്പാറയിൽ അത്യാവശ്യത്തിന് ഭൂമിയും സ്വത്തുമുള്ള സമ്പന്നനായിരുന്നു.
എടമ്പിലാശ്ശേരി വി എസ് രാധാകൃഷ്ണൻ (54 ). ചെറുപ്പം മുതൽ അരിവാൾ ഉണ്ടെങ്കിലും നന്നായി അദ്ധ്വാനിക്കുമായിരുന്നു. മൂത്ത മകനും അരിവാൾ രോഗിയായതോടെ ദുരിതം തുടങ്ങിയെങ്കിലും അവയെ അതിജീവിച്ചു. ഒടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മനസ്സിലാക്കി ജീവനൊടുക്കി. വയനാട്ടിൽ ദുരിതം പേറുന്ന നൂറ് കണക്കിന് അരിവാൾ രോഗികൾക്കിടയിലെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത രാധാകൃഷ്ണണൻ. വ്യാഴാഴ്ച രാത്രിയാണ്
മരിച്ചത്. അരിവാൾ രോഗിയായ മകന്റെ ചികിത്സാർത്ഥം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് മരണകാരണമായത്.
മൂത്ത മകനും രാധാകൃഷ്ണനും രോഗികളായതിനാൽ വർഷങ്ങളായി ഇരുവർക്കും ചികിൽസ തുടരുകയാണ് . നടക്കാൻ കഴിയാത്ത മകനെ മണിപ്പാൽ ആശുപത്രിയിൽ നാല് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മകനും രാധാകൃഷ്ണനും ചിലവേറിയ ചികിത്സ ആവശ്യമായി വന്നതോടെ കടബാധ്യതയിലായി. കാട്ടിക്കുളം അപ്പ പാറയിൽ സമ്പന്നനായിരുന്ന രാധാകൃഷ്ണൻ രോഗവും
ചികിൽസയുമായി സ്ഥലവും വീടും വിറ്റ് ആറാട്ടു തറയിലേക്ക് വന്നു . ആദ്യം വാടകക്ക് താമസിച്ചു . ഇപ്പോൾ 15 സെന്റ് സ്ഥലവും പണി തീരാത്ത വീടുമാണുള്ളത് . 10 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുമുണ്ടായിരുന്നു . വനം വകുപ്പിൽ താൽകാലിക ജോലിക്കാരനായതിനാൽ അരിവാൾ
രോഗികൾക്കുള്ള പ്രതിമാസ പെൻഷനും കിട്ടിയിരുന്നില്ല.
രോഗമുള്ളതിനാൽ സ്ഥിരമായി ജോലിക്കും പോകാൻ കഴിയാത്തതിനാൽ വരുമാനവും കുറഞ്ഞു.
മകനെ പരിചരിക്കേണ്ടതിനാൽ
ഭാര്യ വനജക്കും ഒരു ജോലിക്കും പോകാൻ കഴിഞ്ഞിരുന്നില്ല.
അരിവാൾ രോഗികളുടെ സംഘടനയിൽ സി.ഡി. സരസ്വതിക്കൊപ്പം അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ മുൻ നിരയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ ജില്ലാ ഭാരവാഹിയുമായിരുന്നു. രോഗം വിതച്ച ദുരിതം മറക്കാൻ പലരെയും ഉപദേശിച്ച് പ്രതീക്ഷ നൽകിയിരുന്ന രാധാകൃഷ്ണൻ പക്ഷേ സ്വന്തം ജീവിതത്തിൽ പ്രതീക്ഷയില്ലാതെ ജീവനൊടുക്കുകയായിരുന്നു.
Leave a Reply