രണ്ട് കാട്ടാനകൾ കുളത്തിൽ വീണു: നാലു മണിക്കൂർ കൊണ്ട് കരക്ക് കയറ്റി.
കൽപ്പറ്റ :
കുളത്തിൽ വീണ കാട്ടാനകളെ നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി.
കാപ്പംകൊല്ലി ആനകാട് എന്ന സ്ഥലത്താണ് കൂട്ടമുണ്ട എസ്റ്റേറ്റിൻ്റെ കുളത്തിൽ രണ്ട് കാട്ടാനകൾ അകപ്പെട്ടത്. പുലർച്ചെ മൂന്നരയോടെ കാട്ടാനകളുടെ അലർച്ചകേട്ടാണ് പ്രദേശവാസികൾ കുളത്തിനു സമീപം എത്തുന്നത്. നാട്ടുകാരെത്തിയപ്പോഴാണ് രണ്ട് കാട്ടാനകൾ കുളത്തിൽ അകപ്പെട്ടത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിൽ വിവരമറിയിച്ചു. രാവിലെ ആറുമണിയോടെ വനപാലകർ സ്ഥലത്തെത്തി. കാട്ടാനകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. 15 അടിയോളം താഴ്ചയുള്ള കുളത്തിൻ്റെ ഒരുവശത്ത് ആനകൾ കയറാനായി പടവുകൾ നിർമ്മിക്കാൻ ആയിരുന്നു ആദ്യ ശ്രമം. ഇതിനിടെ പലവട്ടം ആനകൾ വനപാലകർക്ക് നേരെ തിരിഞ്ഞു. ആനകൾ കുളത്തിൽ നിന്നും കയറാൻ പല ശ്രമങ്ങളും നടത്തി. നല്ല ഉറപ്പുള്ള മണ്ണായതിനാൽ പിന്നീട് ജെസിബി ഉപയോഗിച്ചായിരുന്നു ശ്രമം. ഇതോടെ കാര്യങ്ങൾ കുറെ കൂടി എളുപ്പമായി.
ആനകൾക്ക് കയറാനായി റോഡ് നിർമ്മിച്ചതോടെ ആളുകളെല്ലാം ആന കയറേണ്ട ഭാഗത്തു നിന്നും മാറി. ഇതോടെ കുളത്തിൽ നിന്നും ആനയെ കയറ്റാനുള്ള ശ്രമം ആരംഭിച്ചു. ആദ്യം കൊമ്പനാന ,തൊട്ടുപിന്നാലെ പിടിയാനയും കര കയറി. . പിന്നീട് തിരിഞ്ഞു നോക്കാതെ ആന തോട്ടത്തിലേക്ക് കയറി. ഇതോടെയാണ് പ്രദേശവാസികൾക്കും വനപാലകർക്കും ആശ്വാസമായത്. . നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 2 കാട്ടാനകളെയും കുളത്തിൽ നിന്നും രക്ഷപെടുത്താൻ കഴിഞ്ഞത്.
Leave a Reply