പുതിയ രണ്ട് ഡാമുകള്‍ : പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍
കൽപ്പറ്റ :
നിലവിലുള്ള രണ്ട് പദ്ധതികൾ കൊണ്ട് വയനാടൻ ജനതയ്ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നിരിക്കെ
വയനാട്ടില്‍ രണ്ടു പുതിയ ഡാമുകള്‍ പണിയാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍.നൂറുകണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിച്ചും കൃഷിയിടങ്ങള്‍ നശിപ്പിച്ചും പുതിയ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.പുതിയ പദ്ധതികള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥരും രാഷട്രീയ നേതാക്കളും കരാറുകാരും ഉള്‍പ്പെട്ട മാഫിയയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
വയനാട്ടില്‍ പുതിയതായി് പ്രഖ്യാപിച്ചിരിക്കുന്ന തൊണ്ടാര്‍, കടമാന്‍തോട് ജലസേചന പദ്ധതികള്‍ക്കെതിരെ എതിര്‍പ്പ് ശക്തമാവുകയാണ്.ആദിവാസികളെ കുടിയൊഴിപ്പിച്ചും കൃഷിഭൂമികള്‍ വെള്ളത്തിനടിയിലാക്കിയും നടപ്പാക്കുന്ന പദ്ധതികള്‍ വന്‍ പരിസ്ഥിതി നാശം ഉണ്ടാക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.നിലവിലുള്ള രണ്ടു കൂറ്റന്‍ അണക്കെട്ടുകള്‍ ഉണ്ടാക്കിയ സാമൂഹ്യ-പരിസ്ഥിതി ആഘാതങ്ങള്‍ തന്നെ വയനാടിനു താങ്ങാവുന്നതിലപ്പുറമാണ്.സംഭരണ ശേഷിയുടെ 30 ശതമാനം കാര്‍ഷികാവശ്യത്തിനു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന ബാണാസുര സാഗറില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല.11 കോടി രൂപ ചെലവില്‍ പതിനായിരം ഏക്കര്‍ പാടത്ത് ജലസേചനം നടത്താനെന്ന പേരില്‍ നിര്‍മ്മാണം തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി 500 കോടി ചെലവിഴിച്ചിട്ടും കൃഷിയിടത്തില്‍ വെള്ളം എത്തിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.ഇനിയും വന്‍കിട ഡാമുകള്‍ പണിയാനുള്ള നീക്കത്തിനു പിന്നില്‍ മറ്റു താല്പര്യങ്ങളാണെന്നാണ് ആരോപണം
കാവേരി നദീജലത്തില്‍ നിന്ന് കേരളത്തിനനുവദിച്ച 21 ടിഎംസി വെള്ളം ഉപയോഗപ്പെടുത്താനെന്ന പേരിലാണ് ജലവിഭവ വകുപ്പ് വയനാട്ടില്‍ രണ്ടു വന്‍കിട ഡാമുകള്‍ പണിയാനൊരുങ്ങുന്നത്.
Leave a Reply