കള്ളാടി ദുരന്തം; പാരിസ്ഥിതിക അനുമതി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം: പി. അബ്ദുൽ ഹമീദ്
മേപ്പാടി: വയനാട് ജില്ലയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്ന് അധികാരികൾ പാഠം ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. കള്ളാടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിടിച്ചിലിനെ തുടർന്ന്, വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികവും പാരിസ്ഥിതികവുമായ ദ്വിതല അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. നിലവിൽ പദ്ധതിക്ക് നൽകിയിട്ടുള്ള പാരിസ്ഥിതിക അനുമതി വിശദമായ അന്വേഷണത്തിന് ശേഷം പുനഃപരിശോധിക്കണം. വയനാട്ടിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി 1985-ൽ നിർദ്ദേശിക്കപ്പെട്ട പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത വിസ്മൃതിയിലാണ്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന പ്രവർത്തകസമിതി അംഗം ടി.നാസർ, ജില്ലാ ജനറൽ സെക്രട്ടറി പി.ടി.സിദ്ദീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഷമീർ, പി. ഇബ്രാഹിം എന്നിവരടങ്ങിയ സംഘം ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.





Leave a Reply